പിഎസ്സി ഡിജിറ്റല്‍ സംവിധാനത്തിലേക്ക്; തപാൽ വഴി നിയമന ശിപാർശയില്ല
Tuesday, June 3, 2025 2:05 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: നിയമന ശിപാര്‍ശകള്‍ തപാല്‍ മാര്‍ഗം അയയ്ക്കുന്ന രീതി പിഎസ്സി നിര്‍ത്തുന്നു. ജൂലൈ ഒന്നുമുതല്‍ എല്ലാ നിയമനശിപാര്‍ശകളും ഡിജിറ്റല്‍ രൂപത്തിലേക്കു മാറും. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ മാത്രമാകും ജൂലൈ ഒന്നു മുതല്‍ നിയമന ശിപാര്‍ശകള്‍ ലഭ്യമാകുക.
ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശിപാര്ശകളാകും പ്രൊഫൈലില്‍ ലഭിക്കുക. അവ സ്കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കുന്നതിനു നിയമനാധികാരികള്ക്കു കഴിയും.
പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുന്ന നിയമന ശിപാര്‍ശകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിപി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനാകും.
പിഎസ്സി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെയാണ് തപാല്‍ മാര്‍ഗം നിയമന ശിപാര്‍ശകള്‍ അയയ്ക്കുന്ന രീതി നിര്‍ത്തലാക്കുന്നതിനു പിഎസ്സി തീരുമാനിച്ചത്.
ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗമാണ് നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചത്.
നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് ഈ മാറ്റം.
2023 ജൂലൈ ഒന്നു മുതല്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികകളില്നിന്നുള്ള നിയമന ശിപാര്‍ശകള്‍ പിഎസ്സി, ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കി വരുന്നുണ്ട്. ഈ ശിപാര്‍ശകള്‍ തപാല്‍ മാര്‍ഗവും അയച്ചിരുന്നു. ഈ രീതിയാണ് മാറുന്നത്.
മേല്‍വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാര്‍ശകള്‍ യഥാസമയം ലഭിച്ചില്ലെന്ന പരാതികള്‍ക്ക് ഇതോടെ പരിഹാരമാകും. കാലതാമസമില്ലാതെ ശിപാര്‍ശകള്‍ ലഭിക്കുകയും ചെയ്യും.