പയ്യന്നൂർ ദേശീയപാത ബൈപാസിൽ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നു
Wednesday, June 4, 2025 1:21 AM IST
പയ്യന്നൂര്‍: പയ്യന്നൂര്‍ ദേശീയപാത ബൈപാസിൽ നിര്‍മാണത്തിലെ ക്രമക്കേട് വെളിവാക്കിക്കൊണ്ട് റോഡിന്റെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് ഇളകിമാറി. കോണ്‍ക്രീറ്റ് ഭിത്തിയില്‍ നെടുകെ വിള്ളലുമുണ്ട്.
പയ്യന്നൂർ കാപ്പാട് തണല്‍ ഇക്കോ പാര്‍ക്കിനു സമീപം പെരുമ്പ പുഴയ്ക്ക് കുറുകെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിനും അണ്ടര്‍പാസിനും സമീപം റോഡിനായി നിര്‍മിച്ച കോണ്‍ക്രീറ്റിന്റെ പാര്ശ്വഭിത്തിയാണു തകര്‍ന്നത്.
നിലവിലുണ്ടായിരുന്ന ഭിത്തിയില്‍നിന്ന് ഒരടിയിലേറെ വിണ്ടകന്ന് പുറത്തേക്കു തള്ളിയ നിലയിലാണുള്ളത്. സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണു നെടുകെ വിണ്ടുകീറിയത്.
ഇതിനു സമീപം കണ്ടോത്ത് ടാര്‍ചെയ്ത റോഡില്‍ വിണ്ടുകീറലുണ്ടെന്ന വിവരമറിഞ്ഞെത്തിയ നിര്‍മാണ കമ്പനി അധികൃതര്‍ പ്രദേശത്ത് കോണ്‍ക്രീറ്റ് ചെയ്ത ശക്തമായ പാര്ശ്വഭിത്തിയാണുള്ളതെന്നും ആശങ്കവേണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ കമ്പനി അധികൃതരുടെ വാക്കുകള്‍ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുന്ന വിള്ളലാണു കോണ്‍ക്രീറ്റ് ഭിത്തിയിലുണ്ടായത്.
പ്രദേശത്ത് ദേശീയപാത ബൈപാസ് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചിറ്റാരിക്കൊവ്വലിലെ ചതുപ്പ് നിലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ചതുപ്പിന്റെ സ്വഭാവം പഠിക്കാതെ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിച്ച് മണ്ണ് നിറച്ചതിന്റെ പരിണതഫലമാണ് ഇവിടെ പ്രകടമാകുന്നത്.
റോഡിന്റെ ഉയരം കൂട്ടാൻ പകുതി മണ്ണ് നിറച്ചപ്പോഴേക്കും താങ്ങാന്‍ ചതുപ്പില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിക്ക് സാധിക്കുന്നില്ലെന്ന അവസ്ഥയാണ്. ഇതിനു മുകളിലേക്ക് ഇനി എങ്ങനെ മണ്ണ് നിറയ്ക്കുമെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.
ഭൂമിയുടെയും പരിസ്ഥിതിയുടെയും പ്രത്യേകത പരിഗണിക്കാതെയുള്ള അശാസ്ത്രീയ നിര്‍മാണമാണു കോണ്‍ക്രീറ്റ് ഭിത്തിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.