മിഷനറിമാർക്കെതിരേയുളള ആക്രമണം ആശങ്കാജനകം: കെആർഎൽസിസി
Tuesday, June 3, 2025 2:05 AM IST
കൊച്ചി: ഉത്തരേന്ത്യയിൽ ക്രൈസ്തവസ്ഥാപനങ്ങളും മിഷനറിമാരും നിരന്തരം ആക്രമിക്കപ്പെടുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കെആർഎൽസിസി.
90 വയസുള്ള വൈദികൻ ഉൾപ്പെടെയാണ് ഒഡീഷയിലെ സമ്പൽപുരിൽ ആക്രമിക്കപ്പെട്ടത്. സമാനസംഭവങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിശബ്ദതയും കേന്ദ്രസർക്കാരിന്റെ നിസംഗതയും അക്രമങ്ങൾ തുടരാൻ അക്രമകാരികൾക്കു പ്രേരണയാകുകയാണ്.
രാജ്യത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ കത്തോലിക്കാസഭ വഹിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണ്. അവികസിത പ്രദേശങ്ങളിൽ മനുഷ്യാന്തസ് ഉയർത്തിപ്പിടിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്ന വൈദികരാണ് സമ്പൽപുരിൽ ആക്രമിക്കപ്പെട്ടത്. ഇവർ ഇപ്പോൾ കേരളത്തിൽ ചികിത്സയിലാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ലത്തീൻ സമുദായ വക്താവ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറയും ആവശ്യപ്പെട്ടു.
എറണാകുളം മഞ്ഞുമ്മൽ ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന വൈദികരെ കെആർഎൽസിസി നേതാക്കൾ സന്ദർശിച്ചു.