പ്രവേശനം കാത്ത് 4.62 ലക്ഷം വിദ്യാർഥികൾ
Monday, June 2, 2025 6:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയവരുടെ പ്രവേശന നടപടികൾ നാളെ രാവിലെ 10ന് ആരംഭിച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത് 4.62 ലക്ഷം വിദ്യാർഥികളാണ്.
പ്ലസ് വണ്‍ പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായാണ് വിദ്യാർഥികൾ പ്രവേശനം നേടേണ്ടത്. ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസ് അടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിരപ്രവേശനം നേടണം.
ഫീസ് അടച്ചില്ലെങ്കിൽ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം ലഭിക്കില്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുകയും തുടർന്നുള്ള അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷനിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ താത്കാലിക പ്രവേശനം നേടിയാൽ മതി. താത്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ടതില്ല. മുഖ്യ അലോട്ട്മെന്റ് കഴിയുന്നതുവരെ ഇത്തരത്തിൽ താത്കാലിക അലോട്ട്മെന്റിൽ തുടരാൻ കഴിയും.
താഴ്ന്ന ഓപ്ഷനിൽ പ്രവേശനം ലഭിച്ച ശേഷം പ്രവേശനം സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടാം. അത്തരത്തിൽ ഉയർന്ന ഓപ്ഷൻ റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ പ്രവേശനം നേടുന്ന ദിവസം തന്നെ സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഓരോ അലോട്ട്മെന്റിനൊപ്പം അറിയിക്കുന്ന പ്രവേശന ദിവസങ്ങളിൽ പ്രവേശനം നേടാത്തവർക്ക് പിന്നീട് അവസരം ലഭിക്കില്ല.
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 4,42,012 സീറ്റുകളിൽ 3,16,000 എണ്ണമാണ് മെറിറ്റ് സീറ്റുകൾ. ബാക്കി കമ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്നവയാണ്. ആദ്യ അലോട്ട്മെന്റ് ഇന്നു വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കുന്നതോടൊപ്പം മോഡൽ റസിഡൻഷൽ സ്കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഈ മാസം 10നും മൂന്നാം അലോട്ട്മെന്റ് 16നും നടക്കും. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റ് പൂർത്തിയാക്കി ഈ മാസം 18 ന് ക്ലാസുകൾ ആരംഭിക്കും.