ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
Sunday, June 1, 2025 2:33 AM IST
പാലക്കാട്: കോങ്ങാട് വൻലഹരിവേട്ട. ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ, കെ.എസ്. സരിത എന്നിവരാണ് പിടിയിലായത്.
പ്രദേശത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്പനയെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്ന് പാലക്കാടും തൃശൂരും ചില്ലറവില്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. സുനിലും സരിതയും ഒരുമിച്ചുപഠിച്ചവരാണ്.
സരിത തൃശൂരിലേക്കു വിവാഹം കഴിച്ചുപോയെങ്കിലും സുനിലുമായി സൗഹൃദം തുടർന്നു. ഒരുവർഷമായി ഇരുവരുംചേർന്ന് കോങ്ങാട് ടൗണിൽ കാറ്ററിംഗ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിന്റെ മറവിൽ ലഹരിവില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
ബംഗളൂരുവിൽ ഒരുമിച്ചു യാത്രചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇതു കേരളത്തിലെത്തിച്ച് പാലക്കാട്, തൃശൂർ ജില്ലകളിൽ ചില്ലറവില്പന നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം ഇരുവരും ബംഗളൂരുവിലേക്കു പോയ വിവരം പോലീസിനു ലഭിച്ചിരുന്നു. ഇവർ തിരിച്ചുവരുന്നതും നോക്കി പോലീസ് കാത്തുനിന്നു. ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.