""ഒരു വാതിലും എക്കാലവും അടയ്ക്കില്ല''... രാഹുലിന്റെ സന്ദർശനം കോൺഗ്രസിന്റെ നിർദേശപ്രകാരമല്ല: സണ്ണി ജോസഫ്
Monday, June 2, 2025 6:15 AM IST
കണ്ണൂർ: പി.വി. അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നിര്‍ദേശ പ്രകാരമല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ സന്ദർശം സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് കരുതുന്നത്. പിണറായിക്കെതിരായ പോരാട്ടത്തില്‍ ശക്തമായ ജനകീയ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ആ തലത്തിലുള്ള പ്രതിഫലനമായിരിക്കാം സന്ദര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തിലുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പി.വി. അന്‍വര്‍ മത്സരിക്കാന്‍ സാധ്യതയില്ല. ആദ്യം മത്സരിക്കില്ലെന്നും പിന്നീട് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ അന്‍വറിന്റെ നിലപാടിലെ ചാഞ്ചാട്ടം വ്യക്തമാണ്. എല്‍ഡിഎഫ് ഭരണത്തിനെതിരായ ജനവികാരത്തെ ഏകോപിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആ ശ്രമത്തില്‍ ജനം യുഡിഎഫിനൊപ്പം നില്ക്കും. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വിജയിക്കും.
അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന്, ആലോചിച്ച് ചെയ്യേണ്ട കാര്യമാണെന്ന് പ്രതികരിച്ച സണ്ണി ജോസഫ് പായസത്തിനു മധുരം എത്ര കൂടിയാലും അധികമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പില്‍ വിജയത്തെ സംബന്ധിച്ച് ഒരു തരത്തിലുമുള്ള ആശങ്കയും കോണ്‍ഗ്രസിനും യുഡിഎഫിനുമില്ല.
പിണറായി സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ എത്രയാളുകള്‍ കൂടെ നില്ക്കുന്നോ അത്രയും നല്ലതെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിനെ യുഡിഎഫ് കൂടെക്കൂട്ടാതിരുന്നതല്ല, യുഡിഎഫ് സ്ഥാനാർഥിക്കെതിരായി അന്‍വര്‍ നടത്തിയ ചില തെറ്റായ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ക്കു സ്വീകാര്യമായിരുന്നില്ല. അത് ഞങ്ങള്‍ നേരിട്ടും പരസ്യമായും പറയുക മാത്രമാണ് ചെയ്തത്. സംഭവങ്ങളുടെ പുരോഗതിയെ ആശ്രയിച്ചാണു രാഷ്ട്രീയം. ഒരുവാതിലും എക്കാലവും അടയില്ല. നിലമ്പൂരില്‍ 50 ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.