കോണി തട്ടാതെ ലീഗ്; വാതിലടയ്ക്കാതെ അൻവറിന്റെ പിൻമാറ്റം
Sunday, June 1, 2025 2:34 AM IST
കോഴിക്കോട്: പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു പിന്മാറിയത് മുസ്ലിം ലീഗ് നിർദേശത്തെ തുടർന്ന്. ഇന്നലെ രാവിലെപോലും പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പി.വി. അന്‍വറുമായി ബന്ധപ്പെട്ടിരുന്നു. രാവിലെ ഒമ്പതിനു നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒമ്പതരയിലേക്ക് മാറ്റിയത് ലീഗ് നേതാക്കള്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടതുകൊണ്ടാണെന്നാണു സൂചന.
യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പി.വി. അന്‍വറിന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ അത് ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥി എന്ന നിലയില്‍ ദേശീയ നേതൃത്വത്തിനും അവമതിപ്പുണ്ടാക്കുമെന്നും ലീഗ് നേതൃത്വം അന്‍വറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഷൗക്കത്തിനെ അംഗീകരിച്ച് പ്രസ്താവന ഇറക്കാന്‍ തനിക്കാവില്ലെന്നും മത്സരത്തില്‍നിന്നു പിന്മാറാമെന്നുമുള്ള ഫോര്‍മുല അന്‍വര്‍ തന്നെയാണ് മുന്നോട്ട് വച്ചത്.
യുഡിഎഫ് നേതൃത്വവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നു ലീഗ് നേതൃത്വം അൻവറിനെ അറിയിച്ചതോടെ, യുഡിഎഫിന് മുന്നിൽ പൂർണമായും വാതിൽ അടക്കാതെയാണ് അൻവറിന്റെ പിൻമാറ്റം.
ജയസാധ്യതയില്ലാത്തിടത്ത് മത്സരത്തിന് ഇറങ്ങി യുഡിഎഫുമായി തൽക്കാലം പൂർണമായി പിണങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനിടയിലോ പിന്നീടോ യുഡിഎഫുമായി വീണ്ടും ബന്ധപ്പെടാമെന്നാണ് ആലോചന. നിലമ്പൂരിൽ യുഡിഎഫ് തോറ്റാലും വോട്ട് കുറഞ്ഞാലും പഴി ഏൽക്കില്ലെന്നാണ് അൻവറിന്റെ വിലയിരുത്തൽ.
യുഡിഎഫിലേക്ക് ഇനിയില്ല: അൻവർ
നിലന്പൂർ: വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് താൻ ഇല്ലെന്നും നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കൈയിൽ പണമില്ല- അൻവർ പറഞ്ഞു.
മലന്പുഴ സീറ്റ് തൃണമൂൽ കോണ്‍ഗ്രസ് ഏറ്റെടുക്കാമെന്ന് യുഡിഎഫിനോടു പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി പരാജയപ്പെടുന്ന രണ്ടു സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു.
ഘടകക്ഷിസ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്നും അൻവർ പറഞ്ഞു. എംഎൽഎസ്ഥാനം രാജിവച്ച് ഇറങ്ങിയത് ആരെയും കണ്ടല്ല. സാധാരണക്കാരെ കണ്ടാണ് എന്റെ പ്രവർത്തനം.
അൻവറില്ലാതെ നിലന്പൂരിൽ ജയിക്കുമെന്നാണ് സതീശൻ പറയുന്നത്. അത് സതീശൻ പറയുന്നതിനു പിന്നിൽ ഒരു ശക്തിയുണ്ട്. അക്കാര്യം അറിഞ്ഞാൽ മാധ്യമങ്ങളോടു വെളിപ്പെടുത്തും.
പിണറായിസത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്. ലോകത്തെ സകലകാര്യങ്ങളും സംസാരിക്കും. പലസ്തീനിലെ മുസ്ലിംകൾക്കുവേണ്ടി സംസാരിക്കുന്ന അദ്ദേഹം പക്ഷേ, മലപ്പുറത്തുള്ളവർക്ക് വേണ്ടി മിണ്ടില്ല- അൻവർ കൂട്ടിച്ചേർത്തു.
അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് ചെന്നിത്തല
കോഴിക്കോട്: അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ തീരുമാനം കണ്‍വീനര്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ ആരും അവഗണിച്ചിട്ടില്ല. പിണറായിസത്തിനെതിരേ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്.
അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണു സതീശന്റെ നിലപാടെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.