ആലപ്പുഴ: കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിനടുത്തെത്തിയതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മാവേലിക്കര വള്ളികുന്നം പഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉത്പാദനം വൻതോതിൽ വർധിച്ചിട്ടുണ്ട്. കൂടുതലാളുകളെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. കയർ, തോട്ടം, മത്സ്യം എന്നീ മേഖലകളിലെ തൊഴിലാളികൾക്കായി പ്രത്യേക ക്ഷീരവികസന പദ്ധതികൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
എം.എസ്. അരുൺ കുമാർ എംഎൽഎ അധ്യക്ഷനായി. മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ വികസന പദ്ധതികൾ മാവേലിക്കരയിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരുമെന്നും എംഎൽഎ പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പ്രസിഡന്റ് എസ്. രജനി, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി, വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിലാഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി പ്രഭാകരൻ, ജെ. രവീന്ദ്രനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി. അരുണോദയ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്മി എസ്. ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജി. രാജീവ് കുമാർ, ആർ. രാജി, ഉഷാ പുഷ്കരൻ, ബിജി പ്രസാദ്, വിജയലക്ഷ്മി, ശങ്കരൻകുട്ടി നായർ, ബി. രാജലക്ഷ്മി, പി. കോമളൻ, അർച്ചന പ്രകാശ്, ത്രിദീപ് കുമാർ, ഇന്ദു കൃഷ്ണൻ, കെ. ഗോപി, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് കെ. സുരേഷ്, വെറ്ററിനറി സർജൻ ഡോ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.