എടത്വ: ഓളപ്പരപ്പിലെ പോരാട്ടത്തിനൊരുങ്ങി തലവടി ചുണ്ടൻ നീരണിഞ്ഞു. നൂറുകണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി ഇന്നലെ രാവിലെ 9.16ന് വള്ളത്തിന്റെ ശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നീരണിയിക്കൽ ചടങ്ങ് നടന്നു. രാവിലെ 5.30ന് മരങ്ങാട്ട് ഇല്ലം ശംഭു നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് തലവടി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. റജി ചാക്കോ തോമസ് വള്ളം ആശീർവദിച്ചു. നെഹ്റുട്രോഫി, സിബിഎൽ ഉൾപ്പെടെയുള്ള മത്സര വളംകളിൽ ഇനി തലവടി ചുണ്ടൻ കാണികളുടെ ആവേശമായി മാറും. യുബിസി കൈനകരിയുടെ കൈകാര്യത്തിലാണ് തലവടി ചുണ്ടൻ ജലമാമാങ്കത്തിന് ഇറങ്ങുന്നത്. തലവടി ചുണ്ടൻ കഴിഞ്ഞതവണ നടന്ന സിബിഎൽ മത്സരങ്ങളിൽ യോഗ്യത നേടിയിരുന്നു.
നീരണിയിക്കൽ ചടങ്ങിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ എടത്തിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം പ്രിയ അരുൺ, രക്ഷാധികാരി ഷിനു എസ്. പിള്ള, സെക്രട്ടറി കെ.ആർ. ഗോപകുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജോ. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, കൺവീനർമാരായ പി.ഡി. രമേശ് കുമാർ, ജോജി ജെ. വയലപ്പള്ളി, അരുൺ പുന്നശേരിൽ, ജോമോൻ ചക്കാലയിൽ, ജെറി മാമ്മുട്ടിൽ, ബിജു പറമ്പുങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ, ഷിനു ദാമോദരന്‍, ആർ. അനിൽകുമാർ, ടിനു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
തലവടി ഗണപതി ക്ഷേത്രം, തിരുപനയനൂർകാവ് ക്ഷേത്രം, ആനപ്രമ്പാൽ ക്ഷേത്രം, വ്യാസപുരം ക്ഷേത്രം, പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റ്, പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീരേറ്റുപുറത്ത് പമ്പ ബോട്ട് റേസ് വാട്ടർ സ്റ്റേഡിയം, നാരകക്കറമുട്ട് എന്നിവിടങ്ങളില്‍ വള്ളത്തിന് സ്വീകരണം നൽകി. എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ചുണ്ടൻ വള്ളത്തിന്റെ കൂമ്പ് എത്തിച്ച് പ്രാർഥന നടത്തിയിരുന്നു.