ഇടുക്കി: ജില്ലയിൽ ഏഴ് ആയുഷ് സ്ഥാപനങ്ങൾക്കു കൂടി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് അംഗീകാരം ലഭിച്ചു.ആലക്കോട്, കട്ടപ്പന, ഉടുന്പന്നൂർ, കുടയത്തൂർ, പച്ചടി, പൂപ്പാറ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ഡിസ്പെൻസറികൾക്കും നാരകക്കാനം സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കുമാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ജില്ലയിൽ 49 ആയുർവേദ,ഹോമിയോ, സിദ്ധ ഡിസ്പെൻസറികളാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി പ്രവർത്തിക്കുന്നത്. ആയുർവേദം, യോഗ, ഹോമിയോ, യുനാനി, സിദ്ധ എന്നീ ചികിത്സാ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്ന സംവിധാനമാണ് ആയുഷ്.
20 ലക്ഷം മുതൽ 30 ലക്ഷം വരെ മുതൽമുടക്കിയുള്ള അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഒൗഷധ ഗുണമേന്മ, അണുബാധ നിയന്ത്രണം, വിവിധ ഗുണമേന്മ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരം വിലയിരുത്തിയാണ് ആയുഷ് സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 11 ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു.
ജില്ലയിൽ 18 ഡിസ്പെൻസറികൾക്ക് ഇതോടെ ഈ അംഗീകാരമുണ്ട്.നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. കെ.എസ്. ശ്രീദർശൻ, ഡിഎംഒമാരായ ഡോ.പി.സി. ഷീല, ഡോ. ആർ. വിനീത പുഷ്കരൻ, നോഡൽ ഓഫീസർമാരായ ഡോ. വിജിത ആർ. കുറുപ്പ്, ഡോ. ഭരത് പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗുണമേന്മ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിൽനിന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന മേധാവികളും മെഡിക്കൽ ഓഫീസർമാരും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.