നെന്മാറ: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴു പഞ്ചായത്തുകളിലായി 45 പച്ചത്തുരുത്തുകൾ സ്ഥാപിച്ചു. 2019 മുതലുള്ള കണക്കാണിത്.
ജൂണ്‍ അഞ്ചുമുതൽ സെപ്റ്റംബർ 30 വരെയുള്ള വൃക്ഷവത്കരണ കാന്പയിനിന്റെ ഭാഗമായി സ്ഥാപിച്ച ഒന്‍പതു പച്ചതുരുത്തുകൾകൂടി ഇതിൽ ഉൾപ്പെടും. പുതുതായി മൂന്നു പച്ചത്തുരുത്തുകൾ കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. പേര, സപ്പോട്ട, ചാന്പക്ക, നാരകം, നാട്ടു മാവ്, പ്ലാവ്, തുടങ്ങി ഇരുപത്തിയഞ്ചോളം തൈകൾ നട്ടുപിടിപ്പിച്ചാണ് പച്ചത്തുരുത്തുകൾ നിർമിച്ചിരിക്കുന്നത്.
നെന്മാറ ഗ്രാമപഞ്ചായത്തിൽ ചാത്തമംഗലം പാലത്തിനടുത്ത് ചപ്പാത്തിപ്പുഴയിലെ മൂന്നു പച്ചത്തുരുത്തുകൾ, എലവഞ്ചേരിയിൽ തൂറ്റിപാട് വാതക ശ്മശാനത്തിനടുത്ത് ഗായത്രി പുഴയ്ക്ക് തീരത്തെ രണ്ടു പച്ചത്തുരുത്തുകൾ, പല്ലശ്ശനയിലെ വാമല, ചെട്ടിയാർപാടം, തല്ലുമന്നം എന്നിവിടങ്ങളിലായി നാലു പച്ചത്തുരുത്തുകൾ, മേലാർക്കോട് ആറ്റാലക്കടവിൽ ഒരു പച്ചത്തുരുത്ത് തുടങ്ങിയവയാണ് പ്രധാന പച്ചതുരുത്തുകൾ.
കൂടാതെ വിവിധ സ്കൂളുകളിലും പച്ചത്തുരുത്തുകൾ നിർമിച്ചിട്ടുണ്ട്. ഓക്സിജൻ കൂടുതൽ ഉൽപാദിപ്പിക്കുന്ന ഈറ്റ, മുരിങ്ങ, ലൗലോലി, മുളളാത്ത, കടച്ചക്ക, കൈത, കരിന്പന തുടങ്ങിയ വൃക്ഷങ്ങളും പച്ചത്തുരുത്തുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പനപർവ്വം പദ്ധതിയുടെ ഭാഗമായി പല്ലശ്ശനയിൽ വാമലയ്ക്ക് താഴെ കരിന്പനകളുടെ കായ്കൾ ശേഖരിച്ച് മുളപ്പിച്ച് നട്ടുപിടിപ്പിക്കുന്നുണ്ട്.