കൊച്ചി: തൂത്തുവാരിയെന്നും തരംഗമെന്നും പറഞ്ഞാൽ തീരില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ കുറിച്ചതു തിളക്കമാർന്ന അധ്യായങ്ങളുള്ള പുതിയ ചരിത്രമാണ്. 14ൽ 14 ഉം നേടി സമ്പൂർണാധിപത്യമുറപ്പിച്ചത്, സിപിഎം ജയമുറപ്പിച്ചിരുന്ന സിറ്റിംഗ് സീറ്റുകളുൾപ്പെടെ പിടിച്ചെടുത്തത്, എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷം, ഇടതുപക്ഷത്തെ തലമുതിർന്ന നേതാവും മന്ത്രിയുമായ പി. രാജീവിനെ വീഴ്ത്തിയത്.... ജില്ലയിൽ കോൺഗ്രസിനും യുഡിഎഫിനും അഭിമാനിക്കാൻ കാരണങ്ങളേറെ.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ജില്ലയിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുന്നത്. ഇതിനു മുമ്പ് വൻ മുന്നേറ്റമുണ്ടാക്കിയ 2001ൽ ജില്ലയിലെ യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ലെത്തിയിരുന്നു. പി.പി. തങ്കച്ചന്റെ തോൽവിയിൽ പെരുമ്പാവൂരാണ് അന്ന് യുഡിഎഫിനു നഷ്ടമായത്.
2016ലും 2021ലുമുണ്ടായിരുന്ന 14 ൽ 9 എന്ന നിലയിൽ നിന്നാണ് 14 ൽ 14 എന്നതിലേക്കുള്ള യുഡിഎഫിന്റെ കുതിപ്പ്. ഇക്കുറി സിറ്റിംഗ് സീറ്റുകളെല്ലാം ഭൂരിപക്ഷം ഉയർത്തിയാണ് യുഡിഎഫ് നിലനിർത്തിയത്. മത്സരിച്ച ഏഴു സിറ്റിംഗ് എംഎൽഎമാരും ജയിച്ചു.
ആറു പുതുമുഖങ്ങൾ
വിജയികളിൽ ആറു പേർക്കു നിയമസഭയിലേക്ക് കന്നിപ്രവേശനമാണ്. യുഡിഎഫ് ജയിച്ചതിൽ 11ലും കോൺഗ്രസ് എംഎൽഎമാരാണ്. കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, മുസ്ലീം ലീഗ് പാർട്ടികൾക്ക് ജില്ലയിൽ നിന്ന് ഒന്നു വീതം എംഎൽഎമാർ.
എൽഡിഎഫിൽ സിപിഎം മത്സരിച്ചത് ഒമ്പതു സീറ്റുകളിലാണ്. സിപിഐയും കേരള കോൺഗ്രസ് എമ്മും രണ്ടു വീതം സീറ്റുകളിലും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഒന്നിലും മത്സരിച്ചു പരാജയപ്പെട്ടു.
തിരിച്ചുപിടിച്ചത് അഞ്ച് മണ്ഡലം
എൽഡിഎഫിന്റെ കോതമംഗലം, കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി എന്നീ അഞ്ചു സിറ്റിംഗ് സീറ്റുകൾ തിളക്കമാർന്ന വിജയത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. അഞ്ചു സീറ്റുകളിലും എംഎൽഎമാർ തന്നെയാണ് പോരിനിറങ്ങിയത്.
കളമശേരിയിൽ സിപിഎമ്മിലെ മുതിർന്ന നേതാവും മന്ത്രിയുമായ പി. രാജീവിന്റെ 16312 വോട്ടുകൾക്കുള്ള വൻവീഴ്ച എൽഡിഎഫിന് ജില്ലയിലേറ്റ കനത്ത പ്രഹരമായി. തരംഗമുണ്ടായാലും കൈവിടില്ലെന്നു പ്രതീക്ഷിച്ചിരുന്ന കൊച്ചിയിലും വൈപ്പിനിലും ഇടതു കണക്കുകൂട്ടലുകൾ തെറ്റി. രണ്ടു തവണ ജയിച്ച കോതമംഗലത്ത് ആന്റണി ജോണിനെ രണ്ടാം മത്സരത്തിൽ കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം വീഴ്ത്തിയത് ശ്രദ്ധേയമായി. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലെത്തി മത്സരിച്ചിട്ടും 2021ലെ എതിരാളി ദീപക് ജോയി തന്നെ അവിടെയെത്തി പരാജയപ്പെടുത്തി.
ഹൈ മാർജിൻ..
തൃക്കാക്കരയിൽ അര ലക്ഷം കടന്ന ഉമ തോമസിന്റെ ഭൂരിപക്ഷം (50211) ജില്ലയിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉയർന്നതായി. 2011ൽ എറണാകുളം മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെ ഹൈബി നേടിയ 32,487 വോട്ടുകളാണ് നിലവിലുണ്ടായിരുന്ന ജില്ലയിലെ റിക്കാർഡ് ഭൂരിപക്ഷം.
പിറവത്ത് അനൂപ് ജേക്കബിന്റെയും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെയും ഭൂരിപക്ഷം 40000 കടന്നു. കൊച്ചിയിലൊഴികെ 13 മണ്ഡലങ്ങളിലും 10000 വോട്ടിനു മുകളിലാണ് യുഡിഎഫ് ജയം.
കൂട്ട് പാളി
ബിജെപിയോടു കൂട്ടുകൂടി എൻഡിഎ മുന്നണിയിലെത്തിയ ട്വന്റി 20യ്ക്ക് ജില്ലയിൽ നേട്ടമുണ്ടാക്കാനായില്ല. ട്വന്റി20യ്ക്കു വേരോട്ടമുള്ള കുന്നത്തുനാട് പാർട്ടിയുടെ സ്ഥാനാർഥി ബാബു ദിവാകരനു 2021ലേതിനേക്കാൾ 2480 വോട്ടുകൾ കുറഞ്ഞു. ട്വന്റി 20 മത്സരിച്ച ഒമ്പതു സീറ്റിലും പുതിയ കൂട്ടുകെട്ടിന്റെ നേട്ടങ്ങൾ എടുത്തുപറയാനില്ല.
അതേസമയം ജില്ലയിൽ താമര ചിഹ്നത്തിൽ മത്സരിച്ച പറവൂർ, എറണാകുളം, ആലുവ സീറ്റുകളിൽ ബജെപിയ്ക്കു വോട്ടുവിഹിതം വർധിപ്പിക്കാനായി.
എല്‍ഡിഎഫ് വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്
കൊച്ചി: എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയ ജില്ലയില്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 4.16 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്. അഞ്ച് മണ്ഡലങ്ങള്‍ ഇടതുപക്ഷം വിജയം നേടിയ 2021ലെ തെരഞ്ഞെടുപ്പില്‍ 37.63 ശതമാനം വോട്ട് എല്‍ഡിഎഫിനുണ്ടായിരുന്നു. അഞ്ച് മണ്ഡലവും കൈവിട്ടുപോയ ഈ തെരഞ്ഞെടുപ്പിലാകട്ടെ 33.47 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ആകെ ലഭിച്ചത്.
മന്ത്രി പി. രാജീവ് പരാജയപ്പെട്ട കളമശേരി മണ്ഡലത്തിലാണ് വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടായത്. 2021ല്‍ പി. രാജീവ് ജയിക്കുമ്പോള്‍ 49.49 ശതമാനത്തിന്റെ മേല്‍ക്കൈയോടെ 77,141 വേട്ട് എല്‍ഡിഎഫ് നേടിയതാണ്. അന്ന് 39.65 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തായിരുന്നു യുഡിഎഫിലെ വി.ഇ. അബ്ദുള്‍ ഗഫൂര്‍. ഇത്തവണ 16,312 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗഫൂര്‍ 80,606 വോട്ട് നേടിയപ്പോള്‍ രാജീവിന് കിട്ടിയത് 64,294 വോട്ട്. 10.13 ശതമാനത്തിന്റെ കുറവാണ് എല്‍ഡിഎഫിന് ഇവിടെയുണ്ടായത്.
ഉമാ തോമസ് രണ്ടാമതും റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച തൃക്കാക്കരയാണ് എല്‍ഡിഎഫിന് വോട്ട് നഷ്ടമായ മണ്ഡലങ്ങളില്‍ രണ്ടാമത്. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.71 ശതമാനത്തിന്റെ വോട്ട് കുറഞ്ഞു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയ പിറവത്ത് 8.32 ശതമാനത്തിന്റെയും മൂവാറ്റുപുഴയില്‍ 8.57 ശതമാനത്തിന്റെയും അങ്കമാലിയില്‍ 8.72 ശതമാനത്തിന്റെയും എറണാകുളത്ത് 8.42 ശതമാനത്തിന്റെയും തൃപ്പൂണിത്തുറയില്‍ എട്ട് ശതമാനത്തിന്റെയും കുറവ് എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തിലുണ്ടായി.
കോതമംഗലം (6.28), പെരുമ്പാവൂര്‍ (3.47), കുന്നത്തുനാട് (3.36), വൈപ്പിന്‍ (2.94) പറവൂര്‍ (2.05), ആലുവ (1.99), ഇടത്-വലത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ശക്തമായ മത്സരം നടന്ന കൊച്ചിയില്‍ (0.67) ശതമാനത്തിന്റെയും കുറവുണ്ടായി.
നില മെച്ചപ്പെടുത്തി ബിജെപി
കൊച്ചി: എന്‍ഡിഎ മുന്നണിയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 11 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിച്ചതെങ്കില്‍ ട്വന്റി20യുമായി സീറ്റ് വീതംവച്ച് മത്സരിച്ച മൂന്ന് സീറ്റുകളിലും ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിച്ചു.
ബിജെപിയുടെ സംസ്ഥാന നേതാക്കളിലൊരാളായ പി.ആര്. ശിവശങ്കര്‍ എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎ നേടിയത് 19,154 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്മജ എസ്. മേനോന് നേടിയത് 16,043 വോട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3114 വോട്ട് കൂടുതൽ. അതായത് കഴിഞ്ഞ തവണത്തേക്കാള്‍ 3.21 ശതമാനം വോട്ട് വര്‍ധന ബിജെപിക്കുണ്ടായി.
ആലുവയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് 15,893 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ എം.എ. ബ്രഹമരാജിലൂടെ നേടിയത് 18,732 വോട്ട്. 1.21 ശതമാനം വര്‍ധന. ബിഡിജെഎസില്‍ നിന്ന് തിരികെ വാങ്ങിയ പറവൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മത്സരിപ്പിച്ചപ്പോള്‍ 4.6 ശതമാനത്തിന്റെ വോട്ട് വര്‍ധനയുണ്ടായി. കഴിഞ്ഞ തവണ ബിഡിജെഎസിലെ എ.ബി. ജയപ്രകാശ് 12,964 വോട്ടാണ് ഇവിടെ നേടിയത്. ഇത്തവണ ബിജെപി സ്ഥാനാര്‍ഥി വത്സല പ്രസന്നകുമാറിന് 20,377 വോട്ട് പറവൂരില്‍ ലഭിച്ചു. ബിജെപി കൂടുതല്‍ വോട്ട് നേടിയ മണ്ഡലവും പറവൂരാണ്.
ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിലും എന്‍ഡിഎ നില മെച്ചപ്പെടുത്തി. കളമശേരി മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 1.48 ശതമാനം വോട്ട് ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥി എം.പി. ബിനുവിന് ലഭിച്ചു. ബിഡിജെഎസ് മത്സരിച്ച മറ്റൊരു മണ്ഡലമായ കോതമംഗലത്തും നില മെച്ചപ്പെടുത്തി. 5.07 ശതമാനം വോട്ട് വിഹിതവുമായി 7046 വോട്ടാണ് അജി നാരായണന് നേടയത്. കഴിഞ്ഞ തവണ ബിഡിജെഎസിന്റെ ഷൈന്‍ കെ. കൃഷ്ണന് നേടാനായത് 4638 വോട്ടും. 1.68 ശതമാനത്തിന്റെ വോട്ട് വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. അതേസമയം ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിലൂടെ കാര്യമായ നേട്ടം മുന്നണിക്ക് ഉണ്ടാക്കാനുമായില്ല.
പകരക്കാരനില്ലാത്ത പറവൂർ
പറവൂർ : പറവൂർ വി.ഡി. സതീശനൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. കയ്പമംഗലം സിറ്റിംഗ് എംഎൽഎ ഇ.ടി.ടൈസണെ ഇറക്കി എൽഡിഎഫ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടില്ല. സതീശന്റെ 2021ലെ ഭൂരിപക്ഷത്തിൽ നേരിയ കുറവു വരുത്താനേ കഴിഞ്ഞുള്ളൂ.
20600 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച വി.ഡി.സതീശൻ 78658 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസൺ 58058 വോട്ടും എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാർ 20377 വോട്ടും നേടി. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി നേടിയ 12,964 മറികടക്കാനായെന്നതു മാത്രമാണ് എൻഡിഎയുടെ നേട്ടം.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ വടക്കേക്കര പഞ്ചായത്ത് എണ്ണിയപ്പോൾ മാത്രം 243 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ ടൈസണ്‍ സാധിച്ചതല്ലാതെ മൂന്നാം റൗണ്ട് മുതൽ സതീശൻ ലീഡ് ഉയർത്തിക്കൊണ്ടിരുന്നു. മറ്റെല്ലാ പഞ്ചായത്തുകളിലും നഗരമേഖലയിലും സതീശൻ മുന്നിലെത്തി. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം 5,400 വോട്ട്.
കളമശേരിയിൽ അട്ടിമറി
കളമശേരി: കളമശേരി നിയോജക മണ്ഡലത്തിൽ വ്യവസായ മന്ത്രിയും സിപിഎമ്മിലെ കരുത്തനുമായ പി.രാജീവിനെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ.
കഴിഞ്ഞ തവണ രാജീവിനോടു നേരിട്ട തോല്‍വിക്ക് പകരംവീട്ടി, 16312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുൾ ഗഫൂറിന്റെ വിജയം. കളമശേരി കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ പച്ച ലഡു വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫിന്റെ ടീം വർക്കാണ് വിജയത്തിന് പിന്നിലെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു.
പിതാവ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രവർത്തനങ്ങളുടെ തുടർച്ച കളമശേരി മണ്ഡലത്തിൽ ഉണ്ടാകുമെന്നും വിജയാഹ്ലാദത്തിനിടയിൽ അബ്ദുൾ ഗഫൂർ പറഞ്ഞു.
എറണാകുളം തൂക്കി വീണ്ടും വിനോദ്
കൊച്ചി: സമീപ കാലത്തൊന്നും ഇത്ര വലിയൊരു വിജയം എറണാകുളം നിയമസഭാ മണ്ഡലം കണ്ടിട്ടില്ല. അതും 36,163 എന്ന വൻ ഭൂരിപക്ഷത്തിൽ. ഹൈബി ഈഡൻ 2011 ൽ സെബാസ്റ്റ്യൻ പോളിനെതിരെ നേടി 32,487 വോട്ടിന്റെ ഭൂരിപക്ഷത്തിനുശേഷം ഇപ്പോഴാണ് മുപ്പതിനായിരം കടന്ന് ഭൂരിപക്ഷം എറണാകുളം മണ്ഡലം നേടുന്നത് ടി.ജെ. വിനോദിലൂടെയാണ്.
2019 ൽ ഉപതെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ ടി.ജെ. വിനോദിന്റെ ഹാട്രിക് വിജയം കൂടിയാണിത്. മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവത്തിനൊപ്പം ഭരണവിരുദ്ധ വികാരത്തിൽ അലയടിച്ച യുഡിഎഫ് തരംഗംകൂടി വന്നതോടെ ഭൂരിപക്ഷം കുത്തനെ ഉയർന്നു. സിപിഎമ്മുമായി വച്ചുമാറിയ സീറ്റിലേക്ക് സ്ഥാനാർഥിയായി വന്ന ഐഎസ്ജെഡിയുടെ സാബു ജോർജിന് കാര്യമായ ഒരു വെല്ലുവിളിയും ഉയർത്താനായില്ല.കഴിഞ്ഞ തവണത്തേക്കാൾ 15.18 ശതമാനം വോട്ടിന്റെ വർധനയാണ് ഇത്തവണ ടി.ജെ. വിനോദിന് ലഭിച്ചത്.
ഉരുക്കുകോട്ടയിൽ ഉമ മയം
കാക്കനാട് : തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് ഇത്തവണയും മിന്നും വിജയം. പിടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 25000 നു മുകളിൽ ഭൂരിപക്ഷം കിട്ടിയ ഉമാ തോമസിന് ഇത്തവണ 50211 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. ആകെ പോൾ ചെയ്ത 140656 വോട്ടുകളിൽ ഉമാ തോമസിന് 83375 വോട്ടു ലഭിച്ചപ്പോൾ ഇടതു സ്ഥാനാർഥി പുഷ്പദാസിന് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ രാജിന് 21424 വോട്ടും ലഭിച്ചു.
പോസ്റ്റൽ വോട്ടുകളിലും ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ. കൊച്ചി കോർപറേഷനിലെ 169 ബൂത്തുകളിൽ രണ്ടിടത്തു മാത്രമാണ് പുഷ്പാദാസ് ലീഡു നേടിയത്. തൃക്കാക്കര നഗരസഭയിൽ ഒരിടത്തും അവർ മുന്നിലെത്തി. ആകെയുള്ള 262 ബൂത്തുകളിൽ 259 ഇടങ്ങളിലും തുടക്കം മുതൽ ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ.
പ്രവചനങ്ങൾപ്പുറം പിറവം
പിറവം: എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടിയ ഫലമാണ് പിറവത്ത് യുഡിഎഫിന്റേത്. 44681 വോട്ടാണ് കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സാബു കെ. ജേക്കബിന് ലഭിച്ചത് 44870 വോട്ടാണ്. അതായത് അനൂപ് ജേക്കബിന്റെ ഭൂരിപക്ഷത്തേക്കാളും 189 വോട്ടിന്റെ വിത്യാസം. പിറവം നഗരസഭയിൽ എല്ലാ ബൂത്തിലും അനൂപിനാണ് മേൽക്കൈ.
എൽഡിഎഫ് കോട്ടയെന്ന് പറഞ്ഞിരുന്ന തിരുവാങ്കുളം, ആമ്പല്ലൂർ, ചോറ്റാനിക്കര മേഖലകളും യുഡിഎഫിനെയാണ് തുണച്ചത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് ട്വന്റി-20യുടെ ജിബി എബ്രാഹമാണ്. കഴിഞ്ഞ തവണ എൻഡിഎ നേടിയ 11,000 ത്തോളം വോട്ടിൽ നിന്നും മെച്ചപ്പെടുത്താൻ ജിബി ക്കായി. 14861 വോട്ട് ലഭിച്ചു.
വൈപ്പിൻ വിധി മാറ്റിയെഴുതി ചമ്മണി
വൈപ്പിൻ : വൈപ്പിൻ നിയോജകമണ്ഡലത്തിൽ എൽഡിഎഫിന്റെ എല്ലാ കണക്കുകൂട്ടുകളും തെറ്റിച്ച് യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി ചരിത്ര വിജയം നേടി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥി ജയം കാണുന്നത്.
എൽഡിഎഫിലെ എം.ബി. ഷൈനിയെ 15648 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 66112 വോട്ടുകളാണ് ടോണി ചമ്മണി നേടിയത്. ഷൈനിക്ക് 50464 വോട്ടുകൾ ലഭിച്ചു. അനിത തോമസ് (എൻഡിഎ )13637 ഉം മോഹൻദാസ് (ആം ആദ്മി ) 342 ഉം വോട്ടുകൾ നേടി .
കൊച്ചി പിടിച്ച് ഷിയാസ്
കൊച്ചി: കൊച്ചി മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കി മുഹമ്മദ് ഷിയാസ്. തുടര്‍ച്ചയായ രണ്ട് തവണ എംഎല്‍എയായിരുന്ന കെ.ജെ.മാക്സിയെ 8188 വോട്ടിനാണ് മുഹമ്മദ് ഷിയാസ് പരാജയപ്പെടുത്തിയത്. 64318 വോട്ടുകള്‍ മുഹമ്മദ് ഷിയാസ് നേടിയപ്പോള്‍ കെ.ജെ.മാക്സിക്ക് 56130 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം കെ.ജെ.മാക്സിക്ക് വോട്ട് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 2021 ല്‍ 54632 വോട്ടുകളാണ് മാക്സിക്ക് ലഭിച്ചത്. മുഹമ്മദ് ഷിയാസിന് തോപ്പുംപടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ സ്വീകരണം നല്കി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും നടത്തി.
കുഴൽനാടൻ മാജിക്
മൂവാറ്റുപുഴ : മണ്ഡലത്തിന്റെ മനസറിഞ്ഞു നേടിയ മാത്യു കുഴല്‍നാടന്റെ മിന്നും വിജയത്തിനു പത്തരമാറ്റിന്റെ പൊലിമ. മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഇത്തവണ കുഴല്‍നാടന്റെ ചരിത്ര വിജയം.
2021ല്‍ 6161 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആദ്യ വിജയമെങ്കില്‍ ഇക്കുറി 42829 വോട്ടുകള്‍ക്കാണ് വിജയം . 2006 എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ബാബു പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോണി നെല്ലൂരിനെതിരെ നേടിയ 13156 വോട്ടായിരുന്നു ഇതുവരെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
89914 വോട്ടുകളാണ് ഇക്കുറി മാത്യു കുഴല്നാടന് ലഭിച്ചത്. 47085 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാർഥി എൻ.അരുൺ നേടി. എല്ലാ റൗണ്ടിലും യുഡിഎഫാണ് ലീഡ് ചെയ്തത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി ത്തീര്‍ന്നപ്പോള്‍ 1115 വോട്ടുകളുടെ ലീഡും മാത്യു കുഴല്നാടന് നേടി.
ഷിബുവിന്റെ പിഴയ്ക്കാത്ത രണ്ടാമൂഴം
കോതമംഗലം: ഒന്നാംവട്ടം പരാജയപ്പെട്ടപ്പോഴും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മണ്ഡലത്തിൽ സജീവമായത് ഷിബു തെക്കുംപുറത്തിന് തുണയായി. ഒപ്പം ഒത്തൊരുമയോടെയുള്ള യുഡിഎഫ് പ്രവർത്തനവും കൂടിയായതോടെ രണ്ടാമൂഴത്തിൽ വിജയവും തേടിയെത്തി.
2021ൽ ആദ്യമായി മൽസരിച്ച് പരാജയപ്പെട്ടെങ്കിലും യുഡിഎഫ് ജില്ലാ കൺവീനർ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ എന്നീ നിലകളിൽ മണ്ഡലത്തിൽ സജീവമായി. വിവിധ തലങ്ങളിൽ ഷിബു നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ അവസാനിക്കും വരെ തുടർന്ന ലീഡ് നിലയും ഭൂരിപക്ഷവും.
കോതമംഗലത്ത് നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും പോസ്റ്റൽ വോട്ടിലും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ലീഡ് നേടി. കൂടുതൽ ലീഡ് നഗരസഭയിലാണ്. 4519 വോട്ട്. കുറവ് കുട്ടമ്പുഴ പഞ്ചായത്തിൽ(937). കോട്ടപ്പടി-1352, പിണ്ടിമന -1681, കീരംപാറ-1473, നെല്ലിക്കുഴി-1175, വാരപ്പെട്ടി-1429, പല്ലാരിമംഗലം-2215, കവളങ്ങാട്-1609, പോസ്റ്റൽ വോട്ട്-469 എന്നിങ്ങനെയാണു ലീഡ് നില. ആകെ 16,859 വോട്ട് ഭൂരിപക്ഷം.
റോജി റോക്ക്സ്
അങ്കമാലി: ഹാട്രിക് വിജയം സ്വന്തമാക്കി അങ്കമാലിയുടെ സ്വന്തം റോജി എം.ജോൺ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കുന്നത് ശീലമാക്കിയ അദ്ദേഹം ഇത്തവണ 37008 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. 78331 വോട്ടാണ് റോജി എം.ജോൺ നേടിയത്. എൽഡിഎഫ് സ്ഥാനാർഥി സാജു പോളിന് 41323 വോട്ടാണ് നേടാനായത്. ട്വന്റി20 സ്ഥാനാർഥി പ്രോമി കുര്യാക്കോസിന് 9893 വോട്ട് ലഭിച്ചു.
റോജി എം.ജോണിന്റെ വിജയത്തിൽ പ്രവർത്തകർ അങ്കമാലി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഭാര്യ ലിപ്സിയും കുടുംബാംഗങ്ങളും ബെന്നി ബഹനാൻ എംപി, മുൻ എം എൽ എ പി.ജെ. ജോയി തുടങ്ങിയവരും സ്വീകരണത്തിലും ആഹ്ലാദ പ്രകടനത്തിലും പങ്കെടുത്തു.നിയോജക മണ്ഡലത്തിലുടനീളം അതാത് പ്രാദേശികതല ആഹ്ലാദ പ്രകടനങ്ങളും ഉണ്ടായിരുന്നു.
ആലുവയിൽ അൻവറാവേശം
ആലുവ: യുഡിഎഫ് തരംഗം വീശിയടിച്ചപ്പോൾ ആലുവയിൽ അൻവർ സാദത്തിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 11,000 ത്തോളം വോട്ടുകൾ കൂടി. എൽഡിഎഫ് സ്ഥാനാർഥി എം.എം.ആരിഫിനേക്കാൾ 29,143 ആണ് ഭൂരിപക്ഷം.
ആകെ പോൾ ചെയ്ത വോട്ടുകളിൽ 52 ശതമാനം വോട്ട് നേടിയാണ് അൻവർ സാദത്ത് വിജയിച്ചത്. എതിർ സ്ഥാനാർഥിക്ക് 34.45 ശതമാനവും ബിജെപി സ്ഥാനാർഥിയായ എം.എ. ബ്രഹ്മരാജിന് 11.78 ശതമാനവുമാണ്.
19 റൗണ്ടുകളായി നടത്തിയ വോട്ടെണ്ണലിൽ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയർത്താൻ ഇടതു സ്ഥാനാർഥിക്കായില്ല. തപാൽ വോട്ടുകളിലും ആധിപത്യം അൻവർ സാദത്ത് നിലനിർത്തി. ആകെ 868 തപാൽ വോട്ടുകളിൽ 413 വോട്ടാണ് നേടിയത്.
വി.പി. സജീന്ദ്രന്റെ തിരിച്ചു
വരവ്കിഴക്കമ്പലം: കുന്നത്തുനാട് യുഡിഎഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന് നിയമസഭയിലേക്ക് മൂന്നാം വിജയം. 21,283 വോട്ടിന്റ ഭൂരിപക്ഷമാണ് നേടിയത്. സജീന്ദ്രൻ 70,292 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജൻ 49,009 വോട്ടും ട്വന്റി20 സ്ഥാനാർഥി ബാബു ദിവാകരൻ 40,221 വോട്ടും നേടി. വി.പി. സജീന്ദ്രന് അയ്യായിരത്തിനും എഴായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇതുവരെ മണ്ഡലത്തിൽ ടി.എച്ച്. മുസ്തഫ നേടിയ ഇരുപതിനായിരത്തിന്റെ ഭൂരിപക്ഷമാണ് സജീന്ദ്രൻ മറികടന്നത്.
മിന്നുംജയവുമായി മൂത്തേടൻ
പെരുമ്പാവൂർ: കന്നിയങ്കത്തിൽ മികച്ച ഭൂരിപക്ഷത്തിൽ പെരുന്പാവൂരിൽ വെന്നിക്കൊടി പാറിച്ച് യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടൻ. മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി.പി. തങ്കച്ചനെ ഉൾപ്പെടെ വിജയിപ്പിച്ച പെരുന്പാവൂരിൽ കഴിഞ്ഞ 40 വർഷത്തെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം ഉയർത്തിയാണ് (28434) മനോജ് മൂത്തേടൻ വിജയക്കൊടി നാട്ടിയത്. 75088 വോട്ടുകളാണ് മനോജ് മൂത്തേടൻ നേടിയത്. 2006ൽ സാജു പോൾ നേടിയ 12461 ആയിരുന്നു ഇതുവരെയുള്ള മികച്ച ഭൂരിപക്ഷം.
വിജയമുറപ്പിച്ചതോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ആഹ്ലാദ പ്രകടനം പെരുമ്പാവൂർ ബോയ്സ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ചു. പ്രവർത്തകർ ആവേശത്തോടെ മൂത്തേടനെ തോളിലേറ്റി തുറന്ന വാഹനത്തിലേക്ക് ആനയിച്ചു.
Tags : nattu vishesham Wave History