ടിവിപുരം പഞ്ചായത്ത് ചേരിക്കലിൽ നിർമിച്ച ആധുനിക പൊതുശ്മശാനം കാടുകയറുന്നു.
ടിവിപുരം: ടിവിപുരം പഞ്ചായത്തിലെ ചേരിക്കലിൽ നിർമിച്ച ആധുനിക പൊതുശ്മശാനം കാടുകയറുന്നു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ധനസഹായത്തോടെ 93 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ആധുനിക ശ്മശാനമാണ് കാടുകയറുന്നത്.
2022 ഡിസംബർ അഞ്ചിന് നിർമാണം ആരംഭിച്ച ശ്മശാനം നിർമാണം പൂർത്തിയാക്കി 2025 ഒക്ടോബറിൽ നാടിന് സമർപ്പിച്ചെങ്കിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതും തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കാല താമസവുംമൂലം കളക്ടറുടെ അന്തിമ അനുമതി നേടി ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാനായില്ല. പ്രവർത്തനം ആരംഭിക്കാത്തതിനാൽ ശ്മശാനത്തിന്റെ മുറ്റത്ത് പുല്ലും കുറ്റിച്ചെടികളും പടർപ്പും വളർന്നു തിങ്ങി.
മുറ്റത്ത് വിരിച്ച ടൈലിനു മീതെകൂടി പുല്ല് വളർന്ന് മൂടി. ശ്മശാനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിരിച്ച ടൈൽ ഇളകി അകന്നു തുടങ്ങി. ഈർപ്പമടിച്ച് മുറിയിലെ തേപ്പ് അടർന്നു തുടങ്ങി. പാടശേഖരത്തിനും നാട്ടു തോടിനും മധ്യത്തിലായി സ്ഥിതിചെയ്യുന്ന ശ്മശാനത്തിന് സമീപം വീടുകളില്ല. ശ്മശാനത്തിന്റെ മുൻവശത്തെ മുറിയുടെ പൂട്ടു തകർത്ത് സംസ്കാരത്തിനായി ഉപയോഗിക്കാൻ കരുതിയ 16വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ഏപ്രിൽ ആദ്യം മോഷണം പോയ സിലിണ്ടറുകളെക്കുറിച്ച് അധികൃതർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അറിഞ്ഞത്. ശ്മശാനത്തിനു സമീപത്തായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന കെട്ടിടത്തിൽ നിരവധി പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനക്ഷമമല്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ജനസാന്ദ്രതയേറിയ ടിവിപുരത്ത് കുറ്റമറ്റ രീതിയിൽ തീർത്ത ആധുനിക ശ്മശാനം സാങ്കേതിക തടസങ്ങൾ നീക്കി അധികൃതർ പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആധുനിക ശ്മശാനം ഉടൻ പ്രവർത്തിപ്പിക്കണം
ജനസാന്ദ്രതയേറിയ പഞ്ചായത്താണ് ടിവിപുരം. നിർധനകുടുംബങ്ങൾ താമസിക്കുന്ന 19നഗറുകൾ ടിവിപുരത്തുണ്ട്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുന്ന ഈ കുടുംബങ്ങൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ വൈക്കം നഗരസഭ ശ്മശാനത്തിലും തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലുമാണ് ഏറെ പണം ചെലവഴിച്ച് പോകുന്നത്. ടിവിപുരത്തെ ആധുനിക ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും.
ടി. അനിൽകുമാർ
മുൻ പഞ്ചായത്ത് പ്രസിഡന്റ്
ടിവിപുരം
ശ്മശാനം തുറക്കുന്നതിനും മോഷ്ടാക്കളെ കണ്ടെത്താനും നടപടി സ്വീകരിക്കണം
ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ശ്മശാനം സമയബന്ധിതമായി തുറക്കാൻ കഴിയാതിരുന്നത് അധികൃതരുടെ അനാസ്ഥ കൊണ്ടാണ്.
പുതിയ കാമറകൾ സ്ഥാപിച്ചിട്ടും അത് പ്രവർത്തിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ശ്മശാനം കാടുകയറി നശിക്കുന്നത് ഒഴിവാക്കാൻ ശ്മശാനത്തിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കണം.
ജോയി മണ്ണിച്ചിറ
മുൻ പഞ്ചായത്ത് അംഗം
ടിവിപുരം
Tags : Local News Nattuvishesham Kottayam