പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍.
കോഴിക്കോട്: പന്തീരാങ്കാവ് പൊലിസ് സ്റ്റേഷനു സമീപം സര്‍വീസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്നാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പന്തിരാങ്കാവ് ഭാഗത്തേക്കു പോവുകയായിരുന്നു കാര്‍. വാഹനത്തില്‍ ഡ്രൈവര്‍ പന്തിരാങ്കാവ് പുരണ്ടല്പറമ്പ് മുക്കാലത്ത് ഷാഹുല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഷാഹുല്‍ ഉടന്‍ തന്നെ വാഹനം സൈഡിലേക്ക് ഒതുക്കി പുറത്തേക്കിറങ്ങി പരിശോധിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ കാറിന്റെ എന്ജിന് ഭാഗത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി വെള്ളവും മറ്റ് സാധനങ്ങളും ഉപയോഗിച്ച് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. .
വിവരമറിഞ്ഞ് മീഞ്ചന്തയില്‍ നിന്ന് രണ്ട് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മാരുതി റിറ്റ്സ് കാറിനാണ് തീപിടിച്ചത്. പന്തിരാങ്കാവ് പൊലിസ് കേസെടുത്തു. ദേശീയപാതയോടു ചേര്‍ന്നുള്ള സര്‍വീസ് റോഡില്‍ ഉണ്ടായ തീപിടുത്തം പരിഭ്രാന്തി സൃഷ്ടിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് വലിയ തീപിടിത്ത സാധ്യത ഒഴിവാക്കിയത്.