അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരം.
അട്ടേങ്ങാന: നായ്ക്കയത്ത് സംസ്ഥാനപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണിയാകുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചപ്പോൾ ഈ മരത്തിന്റെ ഒരുവശത്തെ വേരുകൾ ഏതാണ്ട് പൂർണമായും മുറിച്ചുമാറ്റിയ നിലയിലാണ്. മണ്ണിടിച്ച ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തതിനാൽ മരത്തിനു കീഴിൽ നിന്ന് കൂടുതൽ മണ്ണ് ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ മരം ഏതുനിമിഷവും കടപുഴകി സംസ്ഥാനപാതയിലേക്കും വൈദ്യുതലൈനുകളുടെ മുകളിലേക്കും വീഴാവുന്ന നിലയിലാണെന്ന് സ്ഥലമുടമ ജേക്കബ് വർഗീസ് പറയുന്നു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് വേരുകൾ മുറിച്ചുമാറ്റിയ സമയത്തുതന്നെ മരം പൂർണമായും മുറിച്ചുനീക്കണമെന്ന് ബന്ധപ്പെട്ട തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറയുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബി അധികൃതർക്കും ഇ മെയിലിലൂടെ പരാതി അയക്കുകയും ചെയ്തു. ഈ പരാതി മേൽനടപടികൾ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞങ്ങാട് ഓഫീസിലേക്ക് അയച്ചതായി മറുപടി ലഭിച്ചെങ്കിലും കാഞ്ഞങ്ങാട് ഓഫീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇപ്പോൾ വീണ്ടും പൊതുമരാമത്തു വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും സ്ഥലമുടമ പറയുന്നു.