കൊരട്ടി മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തിയപ്പോൾ.
കൊരട്ടി: ദേശീയപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കൊരട്ടി മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി. കൊരട്ടിക്കുപുറമെ പുതുക്കാട്, കൊടകര, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലും സംഘം പരിശോധന നടത്തി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുരിങ്ങൂരിലെയും ചിറങ്ങരയിലെയും അടിപ്പാത നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. കൊരട്ടി മേൽപ്പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. എൻഎച്ച്എഐ എൻജിനിയർ അരവിന്ദ്, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർമാരായ സജി തോമസ്, സുൽഫീക്കർ, ചാലക്കുടി സിഐ കെ.സി. രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
മുരിങ്ങൂരിലെയും ചിറങ്ങരയിലെയും ദേശീയപാത അടിപ്പാതകളിൽ രാത്രികാലത്ത് വെളിച്ചമില്ലാത്തത് അടിയന്തരമായി പരിഹരിക്കണമെന്ന് സംഘം നിർദേശിച്ചു. മൂന്ന് വരികളുള്ള മേൽപ്പാതയിൽ നിന്ന് ലാൻഡിംഗിലെത്തി രണ്ട് വരിയായി ചേരുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും മേൽപ്പാതയിൽനിന്ന് സർവീസ് റോഡിലേക്കും തിരിച്ചും പ്രവേശിക്കുന്ന ഭാഗങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകളില്ലാത്തതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കൊരട്ടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നേതൃത്വത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് സാധ്യതകൾ പരിശോധിക്കും. ഹൈവേ അധികൃതരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.ദേശീയപാതയിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം വികസന പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
Tags : NattuVishasham DistrictNews