നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ചവർക്ക് പണം തിരിച്ചുനല്‍കാൻ നടപടികള്‍ ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 540 നിക്ഷേപകര്‍ക്കാണ് ഈ സ്ഥാപനത്തില്‍നിന്നു പണം ലഭിക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗവും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇവരില്‍ത്തന്നെ മിക്കവരും തീവ്രരോഗികളുമാണ്.
നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ബാങ്കില്‍ കയറിയിറങ്ങുകയാണ്. ഇതിനായി സംസ്ഥാന സര്‍ക്കാരിലും ബാങ്ക് ഭരണസമിതിയിലും പോലീസിലും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. സഹകരണ വകുപ്പിന്റെ ഓഡിറ്റ് പ്രകാരം 60 കോടി രൂപയ്ക്കു മുകളില്‍ വ്യാജ വായ്പകളും തിരിമറിയും പണാപഹരണവും സംഘത്തില്‍ നടന്നിട്ടുണ്ട്. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും മുന്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്നാണ് ക്രമക്കേടുകൾ നടത്തിയിട്ടുള്ളത്.
ഇത്തരക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍നിന്നു തുക ഈടാക്കി നിക്ഷേപകര്‍ക്കു തിരികെ നല്‍കണമെന്നും കുറ്റക്കാരായ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.