അക്ഷയകേന്ദ്രങ്ങളിൽ തിരക്കോട് തിരക്ക്
രാമങ്കരി: ഡിജിറ്റൽ യുഗത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്ക് നിർദിഷ്ട സോഫറ്റ്വെയറുകളിൽ അതത് അപേക്ഷകൾ സമർപ്പിക്കണമെന്ന നിയമം കർശനമാക്കിത്തുടങ്ങിയതോടെ ഒന്പതോളം വരുന്ന സോഫ്റ്റുവെയറുകൾക്ക് മുന്പിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് കർഷകർ പൊറുതിമുട്ടുന്നു. അടിസ്ഥാനവിവരങ്ങൾ ഓരോ സോഫ്റ്റുവെയറുളിലും വീണ്ടും വീണ്ടൂം ആവർത്തിക്കേണ്ടിവരുന്നു എന്നു മാത്രമല്ല ഒരേ സമയം വിവിധ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നതും ഇവരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണന്നു പറയാം.
സംസ്ഥാനത്തിന്റെ പുതിയ ഏകീകൃത കാർഷിക ഡിജിറ്റൽ പ്ലാറ്റ് ഫോം-കതിർ. ദേശീയതലത്തിൽ-അഗ്രിസ്റ്റാക്. സബ്സിഡി നിരക്കിൽ വളം ലഭിക്കണമെങ്കിൽ- ഫ്രെയിം വർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽസ്. കാർഷിക യന്ത്രവത്കരണ സബ്സിഡിക്ക്-എസ്എംഎഎം. വരുമാന സഹായത്തിന്-പിഎം കിസാൻ. നെല്ല് സംഭരണത്തിന്-പാഡി പ്രൊക്കുവർമെന്റ്. മണ്ണുപരിശോധനയ്ക്ക്-സോയിൽ ഹെൽത്ത് കാർഡ് എന്നിങ്ങനെ നീണ്ടുപോകും സോഫ്റ്റുവെയറുകളുടെ എണ്ണം. ഓരോന്നിലും പേര്, മേൽവിലാസം, ആധാർ നന്പർ, ബാങ്ക് അക്കൗണ്ട്, ഭൂവിവരങ്ങൾ, വിളവിവരങ്ങൾ എല്ലാം ആവർത്തിക്കേണ്ടിവരുന്നു. ഇതിനെല്ലാം വ്യത്യസ്ത പരിശോധനകളും വ്യത്യസ്ത ഓഫീസുകളുംകൂടിയായതോടെ എന്തു ചെയ്യണമെന്നറിയാതെ ആകെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാണ് കർഷകർ.
അതിനാൽ നിലവിലുള്ള സംവിധാനങ്ങളെ ഏകികരിക്കാനും വൺ ഫാർമർ വൺ ഡിജിറ്റൽ ഐഡന്റിറ്റി എന്ന ആശയത്തിലേക്ക് മാറാനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ തയാറാകണമെന്നു കർഷകർ ആവശ്യപ്പെടുന്നു. വാർഷിക കലണ്ടറിൽ മാസങ്ങളുടെ താളുകൾ മറിച്ച് ഞാറ്റുവേലകൾ നോക്കി വിജയകരമായി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്തുവന്ന പരന്പരാഗത കൃഷിരീതി ശീലിച്ചുവന്ന ഇവർ പെട്ടെന്ന് കംപ്യൂട്ടർ മുതൽ ഐഫോൺ വരെ അടങ്ങുന്ന ഡിജിറ്റൽ അറിവുകൾകൂടി സ്വായത്തമാക്കിയാലേ ഇനി കൃഷിയിൽ മുന്നേറ്റം നടത്താനാകൂ എന്നത് ചിലർക്കെങ്കിലും വലിയ പ്രശ്നമായിട്ടുണ്ട്.
Tags : Nattuvishesham District News