സെക്രട്ടറി ഒളിവിൽ
തലശേരി: അമിതപലിശ വാഗ്ദാനം ചെയ്തു സഹകരണ സംഘത്തിൽ വൻ തട്ടിപ്പ് നടത്തിയെന്ന കേസിൽ സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ കേസ്.
ഒ.വി. റോഡിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറി ജോജിഷും ഭരണ സമിതിയംഗങ്ങളുമാണ് കേസിലെ പ്രതികൾ. സംഭവത്ത തുടർന്ന് സെക്രട്ടറി ഒളിവിൽ പോയി. ഏതാണ്ട് അഞ്ചുകോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മൂന്നു പേരുടെ പരാതിയിലാണ് പോലീസ് നടപടി.
അമിത പലിശ വാഗ്ദാനം ചെയ്തു വൻതുകകൾ നിക്ഷേപമായി സ്വീകരിച്ച ശേഷം മുതലോ പലിശയോ നൽകാതെ സെക്രട്ടറി ഓഫീസ് പൂട്ടി മുങ്ങിയെന്നായിരുന്നു പരാതി. സഹകരണ സംഘത്തിന്റെ താക്കോൽ പിന്നീട് ഒളിവിൽ പോയ സെക്രട്ടറി ബന്ധുക്കൾ മുഖേന ഭരണസമിതിക്ക് എത്തിച്ചു നൽകുകയായിരുന്നു. തിരുവങ്ങാട് മഞ്ഞോടി പെരിങ്ങളം സ്വദേശിനിയായ കെ.സി. ജലജ നല്കിയ പരാതിയിലാണ് ഇതില്‍ ഏറ്റവും വലിയ തുകയുടെ തട്ടിപ്പ് പുറത്തുവന്നിട്ടുള്ളത്.
2022 മാര്‍ച്ച് മുതല്‍ 2026 ജൂലൈ വരെയുള്ള കാലയളവില്‍ പല തവണകളായി 55,70,000 രൂപ പ്രതികള്‍ ഇവരില്‍നിന്നും ഡെപ്പോസിറ്റായി സ്വീകരിച്ചിരുന്നു. സമാനമായ രീതിയില്‍ മുഴപ്പിലങ്ങാട് കുളംകടവ് റോഡ് സ്വദേശിയായ അനുകൂലില്‍ നിന്നും 37,95,000 രൂപയും മുഴപ്പിലങ്ങാട് എളവന സ്വദേശിനിയായ പി. ജഷിനയിൽ നിന്ന് 2026 ജനുവരിയില്‍ രണ്ടു ലക്ഷം രൂപയും മേയിൽ15 ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 17 ലക്ഷം രൂപയും നിക്ഷേപമായ സ്വീകരിച്ചതായി പരാതിയിൽ പറയുന്നു. തലശേരി എസ്ഐമാരായ വി.വി. ദീപ്തി, കെ. അശ്വതി, ഇ.കെ. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Tags : Nattuvishesham District News