ആലക്കോട്-പാത്തൻപാറ-നാരായങ്കല്ല്-അമലഗിരി-ഇരുട്ടി റോഡ് യാത്രായോഗ്യമല്ലാതായ നിലയിൽ.
കരുവാഞ്ചാൽ: വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് ആലക്കോട്-പാത്തൻപാറ-നാരായങ്കല്ല്-അമലഗിരി-ഇരുട്ടി റോഡ് പൂർണമായും തകർന്നു. കാൽനടയാത്ര പോലും ദുഷ്കരമായ ഈ പാതയിലൂടെയുള്ള യാത്ര നാട്ടുകാർക്കും യാത്രക്കാർക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ്. നിത്യേന നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന ഈ പ്രധാന റോഡിൽ രൂപപ്പെട്ടിട്ടുള്ളത് വലിയ കുഴികളാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കുഴികൾ വെട്ടിച്ച് വാഹനം ഓടിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങളിലാണു കലാശിക്കുന്നത്.
സ്കൂൾ വിദ്യാർഥികൾക്കും ആശുപത്രി ആവശ്യങ്ങൾക്കായി പോകുന്ന രോഗികൾക്കും ഉൾപ്പെടെ ഈ തകർന്ന റോഡ് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ടാറിംഗ് പൂർണമായി ഇളകിമാറി കല്ലുകൾ പുറത്തുവന്ന അവസ്ഥയിലാണുള്ളത്. ചിലയിടങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്.
കഴിഞ്ഞ 20 വർഷമായി ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണു പ്രദേശവാസികളുടെ പ്രധാന പരാതി. പലതവണ അധികാരികൾക്കും ജനപ്രതിനിധികൾക്കും നിവേദനങ്ങൾ നൽകിയെങ്കിലും വാഗ്ദാനങ്ങൾ അല്ലാതെ നടപടി ഉണ്ടായിട്ടില്ല.
അടിയന്തരമായി ഫണ്ട് അനുവദിച്ച് റോഡ് പൂർണമായി റീ-ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Nattuvishesham DistrictNews DeepikaNews Road