പ്രതീകാത്മക ചിത്രം
നാദാപുരം: വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ എടച്ചേരി പൊലിസ് കേസെടുത്തു. ചെക്ക് റിപ്പബ്ലിക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അഡ്മിഷനും വിസയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 6,70,000 രൂപ തട്ടിയെടുത്തതായി എടച്ചേരി നോർത്ത് സ്വദേശി മേപ്പറമ്പത്ത് ബിപിൻ ആണ് പരാതി നൽകിയത്. തൃശൂർ സ്വദേശികളായ ഡിജോ വിൻസെന്റ്, നീതു വർഗീസ് എന്നിവർക്കെതിരേയാണ് എടച്ചേരി പൊലിസ് കേസെടുത്തത്.
2022 ജൂലൈ ഒന്ന് മുതൽ 2024 ജനുവരി 25 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം സെമസ്റ്റർ ഫീസായി 2,000 ചെക്ക് റിപ്പബ്ലിക് കറൻസി (ഏകദേശം 1,93,000 ഇന്ത്യൻ രൂപ) അടച്ചതായി വ്യാജ രേഖ നിർമിച്ച് പ്രതികൾ ബിബിന്റെ വാട്സാപ്പിലേക്ക് അയച്ചു നൽകുകയായിരുന്നു. ഇത് വിശ്വസിച്ച് പലപ്പോഴായി മൊത്തം 6,70,000 രൂപ ഒന്നാം പ്രതിയായ ഡിജോ
വിൻസെന്റിന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. എന്നാൽ അഡ്മിഷനോ വിസയോ ശരിയായില്ല. തുടർന്ന് നടത്തിയ ഇടപെടലുകളെ തുടർന്ന് 4,00,000 രൂപ തിരികെ നൽകിയെങ്കിലും, ബാക്കി വന്ന 2,70,000 രൂപയും നൽകാതെ പ്രതികൾ ബിപിനെ വഞ്ചിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബിപിൻ പൊലിസിൽ പരാതി നൽകിയത്.
Tags : Nattuvishesham Local News Fraud on promise two people