പ്രതീകാത്മക ചിത്രം
നിലന്പൂർ: നിലന്പൂർ പൊലിസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. സംഭവം അടിസ്ഥാനരഹിതമെന്നും പരാതിക്കാരനാണ് ആക്രമിച്ചതെന്നും പൊലിസ്. നിലന്പൂർ ടൗണിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ കാർ തട്ടിയതിനെത്തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അടിയിൽ കലാശിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് രണ്ട് യുവാക്കൾക്കെതിരേ നിലന്പൂർ പൊലിസ് കേസെടുത്തു. തുടർന്ന് സ്റ്റേഷനിൽ വച്ച് ഒരു പൊലിസുകാരൻ മർദിച്ചുവെന്ന് ആരോപണ വിധേയരായ യുവാക്കൾ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം നിലന്പൂർ മിൽമ ബൂത്തിന് സമീപമാണ് സംഭവം. ഹരിയാന രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നയാളെ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മർദിച്ചെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്.
സംഭവത്തിൽ കാട്ടുമുണ്ട സ്വദേശികളായ കാഞ്ഞിരാല ഫർഷിദ്, കാഞ്ഞിരാല ഷഫീക്ക് എന്നിവർക്കെതിരേ കേസെടുക്കുകയും ഇന്നോവ കാർ പിടിച്ചെടുക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു. പൊലിസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിലും കേസെടുത്തിട്ടുണ്ട്.
അതേ സമയം സംഭവത്തെത്തുടർന്ന് നിലന്പൂർ പൊലിസ് സ്റ്റേഷനിലെത്തിയ തന്നെ സ്റ്റേഷനിലെ പി.സി. ഷഫീഖ് എന്ന പൊലിസുകാരൻ മർദിച്ചതായി കാഞ്ഞിരാല ഫർഷിദ് ആരോപിച്ചു. മറ്റ് പൊലിസുകാർ തടയാൻ ഇടപെട്ടില്ലെന്നും തന്നെ മർദിക്കരുതെന്ന് പറഞ്ഞ സഹോദരനെയും ഇദ്ദേഹം അടിച്ചുവെന്നും ഫർഷിദ് പറയുന്നു.
ഇയാൾ നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടൂർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇയാളുടെ പരാതിയിലും പൊലിസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷനിലെ സസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ആരാണ് മർദിച്ചതെന്ന് വ്യക്തമാകുമെന്ന് പരാതിക്കാരനും പൊലിസും പറയുന്നു.