കൊല്ലം: ഗുണ്ടാനേതാവായ അലുവ അതുലിനെ പട്ടാപ്പകൽ നഗരമധ്യത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്നതിന്റെ 87-ാം ദിവസം കരുനാഗപ്പള്ളി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലപ്പെട്ട അതുലിന്റെ വയനകം സംഘവും തഴവാ കടത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള പൂർവ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
50 ലേറെ മഹസറുകളും കൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങളും നൂറിലധികം തൊണ്ടി മുതലകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചു. കൃത്യസ്ഥലത്തെയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലെയും 50 ൽ അധികം കാമറ ദൃശ്യങ്ങൾ 15 ഓളം കാമറ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഹാജരാക്കിയ തൊണ്ടി മുതലുകളിൽ ഉൾപ്പെടുന്നു.
കേസിലെ 15 പ്രതികളിൽ 13 പ്രതികളെയും കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാതിരിക്കാനാണ് പോലീസ് സമയബന്ധിതമായി 90 ദിവസത്തിനകം കുറ്റപത്രം ഹാജരാക്കിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിചാരണയും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട അതുൽ.
ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ കടത്തൂർ സ്വദേശി അനീറിനെയും ആക്രമിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിൽ അനീർ ഉൾപ്പെട്ട സംഘമാണ് അലുവ അതുലിനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തിലെ എട്ടോളം പേരെ സംഭവ ദിവസം രാത്രി തന്നെ പിടികൂടിയിരുന്നു.
Tags : Local News Nattuvishesham Kollam