ആലപ്പുഴ: ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം പിടിമുറുക്കുന്നു. ഈ വര്‍ഷം മാത്രം 20 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഈ മാസം മരിച്ച മൂന്നില്‍ രണ്ടു പേര് ആലപ്പുഴ ജില്ലക്കാരാണ്. അതുകൊണ്ടു തന്നെ അതീവ ജാഗ്രതവേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളത്തില്‍ മുങ്ങിക്കുളിക്കാത്തവരിലും രോഗബാധയുണ്ടാകാമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നീരൊഴുക്ക് നിലച്ച വെള്ളത്തിലോ മറ്റ് സ്ഥലങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളത്തിലോ കുളിക്കുന്നവരിലും നൈഗ്ലെറിയ ഫൗളറി എന്ന അമീബ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറില്‍ എത്തുകയും രോഗം കഠിനമാകുകയും മരണം സംഭവിക്കുകയുമാണ്.
എന്നാല്‍, ഈ മാസം ജില്ലയില്‍ മസ്തിഷ്കജ്വരം ബാധിച്ചവരില്‍ അഞ്ചില്‍ നാലു പേരിലും കണ്ടെത്തിയത് അമീബ വിഭാഗത്തില്‍പ്പെടുന്ന അക്കാന്തമീബയായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 201 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം അഞ്ചു മാസത്തിനുള്ളില്‍ 200 പേര്‍ക്ക് രോഗം ബാധിക്കുകയും 20 പേര് മരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേരിലും അക്കാന്തമീബയാണ് ബാധിച്ചിരിക്കുന്നത്.
എന്നാല്‍, നൈഗ്ലേറിയ ഫൗളറി പോലെ അത്ര ഭീകരമല്ല അക്കാന്തമീബ. നൈഗ്ലേറിയ ഫൗളറി ശരീരത്തില്‍ പ്രവേശിച്ചാല്‍ വളരെ പെട്ടെന്നുതന്നെ രോഗം മൂര്‍ച്ഛിക്കും. അക്കാന്തമീബയുടെ പ്രതികരണം വളരെ മന്ദഗതിയിലാണ്. ശുദ്ധജലത്തിലും മണ്ണിലും അക്കാന്തമീബയുടെ സാന്നിധ്യമുണ്ട്. ഇത് കണ്ണിലൂടെയും മൂക്കിലൂടെയുമെല്ലാം ശരീരത്തില്‍ പ്രവേശിക്കും.
അതിനാലാണ് മലിനജല സമ്പര്‍ക്കമില്ലാത്തവരിലും അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നൈഗ്ലോറിയ ഫൗളറി കൂടുതലായി വളരും. കാലാവസ്ഥാവ്യതിയാനവും താപനില ഉയരുന്നതും രോഗം വ്യാപകമാകാന്‍ കാരണമാകും. മാത്രമല്ല ഇളം ചൂടുവെള്ളം അമീബയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്.
2025 ഏപ്രില്‍ മാസത്തിലാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം കണ്ടുപിടിക്കുന്നതിനുള്ള പിസിആര്‍ പരിശോധന ആരംഭിച്ചത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ശുദ്ധജലം സംഭരിക്കുന്ന കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യുക എന്നതാണ് പ്രധാന പ്രതിരോധ നടപടി.