അതിരമ്പുഴ: അതിരമ്പുഴ കനാൽ റോഡ് ഉയർത്തി കല്ലുകെട്ടി ഗതാഗതയോഗ്യമാക്കണമെന്ന സ്ഥലവാസികളുടെ ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. പ്രദേശവാസികളുടെ ആവശ്യപ്രകാരം സ്ഥലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു എംപി.
ചന്തക്കുളത്തിനു സമീപം മുതൽ പെരുമ്പുഴ വരെയുള്ള 800 മീറ്റർ കനാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് പരിഗണിക്കുന്നത്. റോഡിന്റെ ഇരുവശവും മണ്ണടിച്ച് ഉയർത്തുകയും ഇരുവശവും കല്ലുകെട്ടുകയും ചെയ്താൽ വാഹനഗതാഗതത്തിന് യോഗ്യമാകും. മെഡിക്കൽ കോളജ്-ഏറ്റുമാനൂർ റോഡിനെയും നീണ്ടൂർ-ഏറ്റുമാനൂർ റോഡിനെയും ബന്ധിപ്പിക്കുന്ന മാർക്കറ്റ്- മുണ്ടുവേലിപ്പടി റോഡിന്റെ പാരലൽ റോഡായി കനാൽ റോഡ് മാറും.
മാർക്കറ്റ്-മുണ്ടുവേലിപ്പടി റോഡിലെയും മാർക്കറ്റ് ജംഗ്ഷനിലെയും വാഹനക്കുരുക്കിന് പരിഹാരവുമാകും. മഴ പെയ്താൽ ചെളിനിറഞ്ഞു കാൽനടയാത്ര പോലും ദുഷ്കരമാകുന്ന കനാൽ റോഡിന്റെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് അടുത്ത മഴക്കാലത്തിനു മുമ്പ് പരിഹാരം കാണണമെന്ന് ഫ്രാൻസിസ് ജോർജ് എംപി എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജില്ലാ പഞ്ചായത്ത് മെംബർ ജിം അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, മെംബർ ജോയ്സ് മൂലേക്കരി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.എസ്. ദിലീപ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജൂബി ഐക്കരക്കുഴി, പി.വി. മൈക്കിൾ, മൈക്കിൾ ജയിംസ്, സാബു പീടിയേക്കൽ, ടി.എസ്. അൻസാരി, ഷാലി വർഗീസ്, ജോസഫ് എട്ടുകാട്ടിൽ, റോയ് കല്ലുങ്കൽ തുടങ്ങിയവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.