മലപ്പുറം: വേങ്ങര റോഡിൽ പാണക്കാട് എടായിപ്പാലത്ത് വൻതോതിലുള്ള മണ്ണിടിച്ചിൽ കാരണം ഈ റൂട്ടിലുള്ള ഗതാഗതം നിരോധിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ എടായിപ്പാലം ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മഴ കുറയുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം മഞ്ചേരി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അധികാരത്തൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കൊണോന്പാറ-കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ-കാരാത്തോട്/വേങ്ങര വഴിയോ തിരിഞ്ഞുപോകണം.
കൂടാതെ, കാരാത്തോട്-കോട്ടുമല-പാറക്കടവ്-കോട്ടുമല പറന്പ് റോഡിൽ സംരക്ഷണഭിത്തിക്കും റോഡിനും കേടുപാടുകൾ സംഭവിച്ചതിനാൽ ഈ റോഡിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതവും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതേസമയം എടായിപ്പാലത്ത് അനധികൃത മണ്ണെടുപ്പിനെത്തുടർന്നാണ് മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് അടർന്ന് വീണ് ദുരന്തമുണ്ടായതെന്ന് വ്യക്തമായിരിക്കുകയാണ്. സ്വകാര്യ ഭൂമിയിൽ മലപ്പുറം നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും പെർമിഷൻ കാലാവധി കഴിഞ്ഞിട്ടും നിർബാധം മണ്ണെടുപ്പ് തുടർന്നതാണ് മണ്ണിടിയിടാൻ കാരണം.
മണ്ണെടുപ്പ് നടന്നത് അനധികൃതമായാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നു. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കെട്ടിട നിർമാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. റോഡിലുള്ള തടസങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സംഭവത്തെത്തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം എഡിഎം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഏറനാട് തഹസിൽദാർ സുനിൽ പി. ശങ്കർ, ജില്ലാ ഫയർ ഓഫീസർ ടി. അനൂപ്, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു