പ്രതീകാത്മക ചിത്രം
ആലപ്പുഴ: കടൽ കനിഞ്ഞു, മീൻ വില കുത്തനെ താഴേക്ക്. കാലാവസ്ഥ അനുകൂലമായതോടെ സാധാരണക്കാരനെ വലച്ച മത്സ്യവിലയ്ക്ക് ആശ്വാസമായി. ട്രോളിംഗ് നിരോധനം തുടരുന്നതിനിടയിലും തീരക്കടലിൽനിന്ന് വലിയ തോതിൽ മത്സ്യം ലഭിക്കുന്നതാണ് വിലക്കുറവിന് പ്രധാന കാരണം. കേരള തീരത്ത് അനുകൂലമായ കാലാവസ്ഥ തുടരുന്നതിനാൽ പ്രധാന ഹാർബറുകളിലെല്ലാം മത്സ്യബന്ധനം സജീവമാണ്.
മത്തി, നത്തോലി, ചെമ്മീൻ, ചൂട എന്നിവയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്. സാധാരണ രീതിയിൽ ട്രോളിംഗ് തുടങ്ങുന്നതോടെ മത്സ്യലഭ്യത കുറയുകയും വില ഇരട്ടിയിലധികമായി കൂടുകയുമാണ് പതിവ്. ഇത്തവണയും ട്രോളിംഗ് ആരംഭിച്ചതോടെ വില രണ്ടിരട്ടിയായി കൂടിയിരുന്നു. എന്നാൽ നിലവിൽ മത്സ്യലഭ്യത കൂടിയത് വില കുറയാൻ കാരണമായി.
കിലോയ്ക്ക് 240 മുതൽ 300രൂപ വരെ എത്തിയിരുന്ന നത്തോലിയുടെ വില ഇപ്പോൾ 100 മുതൽ 110 രൂപ വരെയായി താഴ്ന്നിട്ടുണ്ട്. ഈ സമയത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യങ്ങളിലൊന്നാണ് നത്തോലി. ലഭിക്കുന്നതിൽ വലിയൊരു പങ്ക് സംസ്ഥാനത്തിന് പുറത്തേക്കു കയറ്റി അയയ്ക്കുന്നുണ്ട്.
മത്സ്യപ്രേമികളുടെ ഇഷ്ടവിഭവമായ മത്തിക്കും വിലക്കുറവുണ്ട്. നേരത്തേ 400 മുതൽ 450 രൂപ വരെ എത്തിയിരുന്ന മത്തിയുടെ വില ഇപ്പോൾ കിലോ 260 മുതൽ 300 രൂപ വരെയാണ്. വിപണിയിൽ വലിപ്പമേറിയ മത്തിയാണ് ഇപ്പോൾ കൂടുതലായി ലഭിക്കുന്നത്.
ചെമ്മീൻ വിലയും ഗണ്യമായി കുറഞ്ഞു. കിലോയ്ക്ക് 400 മുതൽ 450 രൂപ വരെ എത്തിയിരുന്ന ചെമ്മീൻ ഇപ്പോൾ 280 മുതൽ 300 രൂപ വരെയാണ് വില. അതേസമയം, ആവോലി, അയക്കൂറ തുടങ്ങിയ മത്സ്യങ്ങൾക്ക് ഇപ്പോഴും ഉയർന്ന വിലയാണ്. മത്സ്യലഭ്യത അനുസരിച്ച് രാവിലെ ഒരു വിലയും വൈകുന്നേരം മറ്റൊരു വിലയുമെന്ന രീതിയിലാണ് വിപണിയിലെ സ്ഥിതി.
കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായതാണ് വില കുറയാൻ കാരണമെന്നും വരും ദിവസങ്ങളിൽ ലഭ്യതയ്ക്കനുസരിച്ച് വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും പുറക്കാട് തീരത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു.