നവീകരിച്ച പാലംകടവ് ഇരുമ്പുപാലം എൻ.കെ. അക്ബർ എംഎൽഎ തുറന്നുകൊടുക്കുന്നു.
ചാവക്കാട്: വിദ്യാർഥികൾക്കും യാത്രക്കാർക്കും പേടിസ്വപ്നമായിരുന്ന പാലംകടവ് പാലത്തിലൂടെ ഇനി നടക്കാം. കടപ്പുറം - ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള പാലംകടവ് പാലം അപകടസ്ഥിതിയിലായിരുന്നു.
എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു 30.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം അറ്റകുറ്റപ്പണി നടത്തിയത്. 2010വരെ കടത്തുതോണിയായിരുന്നു. പിന്നീട് കടപ്പുറം പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍, നാട്ടുകാരുടെ സഹകരണത്തോടെ മരപ്പാലംപണിതെങ്കിലും രണ്ടുവര്‍ഷം കൊണ്ട് അതിന്റം ആയുസ് തീർന്നു.
പിന്നീട് പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റവന്യു വകുപ്പിന്റെ കീഴില്‍ പാലം പണിതത്. പല കാരണങ്ങളാല്‍ ഏതാനും വര്‍ഷങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് പാലം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ച്ചാഭീഷണിയിലായത്.
ഇതേതുടര്‍ന്നാണ് ഇരുമ്പുപാലം നവീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഒരുമനയൂര്പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.