ചെറുപുഴ: മലയോര ഹൈവേയിൽ പെരിങ്ങാല ഇറക്കത്തിൽ ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും വരികയായിരുന്ന തെക്കേടത്ത് ബസും മഞ്ഞക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും, കാറുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോറിക്ഷയെ മറികടന്ന് വന്ന കാറിലിടിക്കാതിരിക്കാൻ ബസ് ബ്രേക്കിടുകയും ബസ് നിരങ്ങി റോഡിന് കുറെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പിൻഭാഗം നിരങ്ങി വന്ന് കാറിലിടിക്കുകയും കാർ ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവർ ചെറുപുഴ പാക്കഞ്ഞിക്കാട്ടെ സി.എ. സുഭാഷ് (52), ഭാര്യ സിന്ധു സുഭാഷ് (45), കാർ യാത്രികൻ വെള്ളോറയിലെ പുതിയാപറമ്പിൽ പി.ജെ. ജോസ് (83) എന്നിവർക്കാണ് പരിക്കേറ്റത്. സുഭാഷിനേയും ഭാര്യ സിന്ധുവിനേയും ചെറുപുഴ ലീഡർ ആൻഡ് പൾസ് ആശുപത്രിയിലും പി.ജെ. ജോസിനെ കരുവഞ്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിനും കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപറ്റി. അപകടത്തെത്തുടർന്ന് ഏറെ നേരം മഞ്ഞക്കാട്-ആലക്കോട് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പ്രാപ്പോയിൽ പെരുവട്ടം രയറോം വഴി തിരിച്ചുവിടുകയായിരുന്നു. ആലക്കോട് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി. അപകടത്തിന് തൊട്ടുമുന്പ് ശക്തമായ മഴ പെയ്യുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. നിരവധി അപകടങ്ങളുണ്ടായ സ്ഥലമാണിത്.
Tags : nattu vishesham us car and auto collide