പ്രതീകാത്മക ചിത്രം
കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്ഥിരം ബസ് ടെർമിനൽ പ്രവർത്തനക്ഷമമാകുന്നതുവരെ മെഡിക്കൽ കോളജിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾക്ക് താത്കാലിമായി പാർക്ക് ചെയ്യാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ഇപ്രകാരം റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ ഇടക്കാല സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മീഷൻ കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
പോലീസുമായും മറ്റ് വകുപ്പുകളുമായും കോർപറേഷൻ സെക്രട്ടറി ഏകോപനം ഉറപ്പാക്കണം. ബസ് ടെർമിനൽ പദ്ധതിയുടെ നിലവിലെ പുരോഗതി, താത്കാലിക പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി കൈക്കൊണ്ട നടപടികൾ, പദ്ധതി പൂർത്തിയാക്കുന്നതിനുള്ള സമയക്രമം എന്നിവ ഉൾപ്പെടുത്തി ഒരു മാസത്തിനുള്ളിൽ കോർപറേഷൻ സെക്രട്ടറി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ബസ് ടെർമിനലും അനുബന്ധ പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ ഭാഗത്ത് ഗുരുതരമായ ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
സർവീസ് നടത്തുന്ന ബസുകൾക്ക് നിയമാനുസൃതം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാതെ അവ റോഡരികിൽ നിർത്തുന്നത് കുറ്റപ്പെടുത്താനാകില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ ദോഷഫലങ്ങൾ ബസ് ഉടമകൾക്കും ജീവനക്കാർക്കും മാത്രമല്ല രോഗികൾക്കും വിദ്യാർഥികൾക്കും യാത്രക്കാർക്കും അനുഭവിക്കേണ്ടി വരുന്നു.കോഴിക്കോട് മെഡിക്കൽ കോളജ്-മാവൂർ റോഡിലേയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അനധികൃത പാർക്കിംഗിനെതിരേ ഈസ്റ്റ് ദേവഗിരി സൗഹൃദം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ബാഹുലേയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കൽ കോളജ് പരിസരത്ത് നിലവിലുള്ള ഗതാഗതകുരുക്കിനും റോഡരികിലെ ബസ് പാർക്കിംഗിനും അടിസ്ഥാന കാരണം ബസ് ടെർമിനൽ സൗകര്യം ഇല്ലാത്തതാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ബസ് ടെർമിനൽ നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും തുടർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നും വർഷാവർഷമുള്ള ബജറ്റ് നിർദേശങ്ങളിൽ മാത്രം ഒതുങ്ങുകയാണെന്നും ഉത്തരവിൽ പറഞ്ഞു.