ശ്രീകാന്ത്, അബൂബക്കർ
നെടുമ്പാശേരി: സ്വന്തം വീടിനകത്ത് നിരവധി നായ്ക്കളെ വളർത്തി, അവയെ മറയാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന വീട്ടുടമ ഉൾപ്പെടെ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലക്കാപ്പിള്ളി ശ്രീരാഗത്തിൽ കാന്തൻ എന്ന് വിളിക്കുന്ന ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് കൊല്ലംകുടി വീട്ടിൽ അബൂബക്കർ (30) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവും കണ്ടെടുത്തു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഉച്ചയോടെ നായ പിടുത്തക്കാരുമായാണ് പോലീസ് സംഘം പരിശോധനയ്ക്കെത്തിയത്. പോലീസ് എത്തുമ്പോൾ ഇരുവരും ലഹരിയിലായിരുന്നു. വിദേശ ഇനത്തിൽപ്പെട്ട അക്രമകാരികളായ മൂന്ന് നായകളും വീടിനകത്ത് ഈ സമയം ഉണ്ടായിരുന്നു. പോലീസ് എത്തിയതോടെ നായ്ക്കളെ അഴിച്ചുവിട്ടെങ്കിലും നായ പിടുത്തക്കാർ ഉണ്ടായിരുന്നതിനാൽ ഇവയെ നിയന്ത്രണത്തിലാക്കി. ശ്രീകാന്തിന്റെ പഴയ തറവാട് വീടാണിത്. ഇവിടെ മറ്റാരും താമസിക്കുന്നില്ല. കഞ്ചാവ് ഇടപാടുകൾക്ക് മാത്രമാണ് വീട് തുറക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നായ്ക്കൾ നാട്ടുകാർക്കും ശല്യമാണ്. വഴിയിലൂടെ പോകുന്നവരുടെ നേർക്കും നായ്ക്കൾ ചാടുന്നത് പതിവാണ്.
പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് നായകളെ വളർത്തുന്നതെന്നും ആക്ഷേപമുണ്ട്. പ്രതികൾക്കെിരെ വേറെയും കേസുകൾ നിലവിലുണ്ട്.
Tags : Local News Nattuvishesham