അടൂരിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ.
അടൂർ: കെഎസ്ആർടിസി ബസ് ഇടിച്ചതിനേ തുടർന്ന് നിയന്ത്രണംവിട്ട കാർ തട്ടുകടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തട്ടുകടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി ജാഫർ (35), പള്ളിക്കൽ സുനിൽ ഭവനിൽ ജനാർദ്ദനൻ (75) എന്നിവർക്ക് പരിക്കേറ്റു.
ഇവർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ – കായംകുളം റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം.
കൊട്ടാരക്കരയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്, തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചശേഷം സമീപത്തെ തട്ടുകടയിലേക്ക് പാഞ്ഞുകയറി.
ജീവനക്കാരനായ ജാഫറിനും ചായ കുടിച്ചുകൊണ്ടിരുന്ന ജനാർദനനുമാണ് പരിക്ക്. അപകടസമയത്ത് തട്ടുകടയിൽ വലിയ തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Tags : Local News Nattuvishesham Pathanamthitta