സിസിടിവി കാമറ സമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ.
വെച്ചൂർ: മാലിന്യ തള്ളലും വാഹനാപകടങ്ങളും പതിവായതോടെ പഞ്ചായത്ത് സ്ഥാപിച്ച സിസിടിവി കാമറ സാമൂഹ്യവിരുദ്ധർ തകർത്തു. വെച്ചൂർ-കല്ലറ റോഡിൽ വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ കോലാംപുറത്തുകരി പാടശേഖരത്തിനു സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. കാമറയുടെ നിരീക്ഷണസംവിധാനം ക്രമീകരിച്ചിരിക്കുന്ന ബോക്സാണ് തകർത്തത്.
ഇവിടെ കാമറ സ്ഥാപിച്ചതോടെ വാഹനാപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കക്കൂസ് മാലിന്യമടക്കം പാടശേഖരത്തിന്റെ ഓരത്തും ജലാശയങ്ങളിലും തള്ളുന്നത് കണ്ടെത്താനും ഏറെ സഹായകമായിരുന്നു. ഇവിടെ സ്ഥാപിക്കുന്ന കാമറ നാലാംതവണയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നത്. ആഴ്ചകൾക്കുമുമ്പ് കാമറ നശിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയത്. മാലിന്യം തള്ളുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഇതുസംബന്ധിച്ച് കല്ലറ പോലീസിൽ പരാതി നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി പറഞ്ഞു. വെച്ചൂരിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുകയാണ്.
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാലും മാലിന്യ വാഹനങ്ങൾക്ക് ഒപ്പമെത്തുന്ന അക്രമി സംഘങ്ങളുടെ ഭീഷണിയുള്ളതിനാ ൽ പ്രദേശവാസികൾക്ക് എതിർക്കാനാവില്ല. മാലിന്യ നിക്ഷേപകർക്കെതിരെ സംസാരിച്ചവരുടെ വീടിനു മുന്നിൽ മാലിന്യം തള്ളിയിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാമറ നശിപ്പിച്ചവർക്കെതിരേ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews