ചിറ്റടി തോട്ടിലെ ചെക്ക് ഡാം പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ.
ചിറ്റടി: മഴക്കാലത്ത് വെള്ളപ്പൊക്കത്തിനിടയാക്കുന്ന ചിറ്റടി തോട്ടിലെ ചെക്ക് ഡാം പൊളിച്ചുനീക്കാൻ ആരംഭിച്ചു. മുണ്ടമറ്റം കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ് ലക്ഷ്യമിട്ട് 2015ലാണ് ചിറ്റടിതോട്ടിൽ 10 ലക്ഷം രൂപ ചെലവഴിച്ച് ചെക്ക് ഡാം നിർമിച്ചത്.
എന്നാൽ, വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം സംഭരിച്ചുനിർത്താൻ ഈ ചെക്ക് ഡാമിന് സാധിച്ചില്ല. ഇതിനാൽത്തന്നെ കുടിവെള്ളപദ്ധതിക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചതുമില്ല.
അതേസമയം, തുടർന്നുവന്ന ഓരോ കാലവർഷത്തിലും ഈ ഡാം പ്രദേശവാസികൾക്കു വലിയ ദുരിതമായി മാറി. തോട്ടിൽ വെള്ളം കെട്ടിനിന്ന് തീരദേശ വീടുകളിൽ വ്യാപക നാശമാണ് ഓരോ കാലവർഷത്തിലും ഉണ്ടായിക്കൊണ്ടിരുന്നത്.
പല കുടുംബങ്ങളും മഴക്കാലത്ത് മറ്റു സ്ഥലങ്ങളിലേക്കു മാറിത്താമസിക്കേണ്ട ദുരവസ്ഥയുമുണ്ടായിരുന്നു. വെള്ളംകയറി തീരദേശത്തെ കുടുംബങ്ങളിൽ ലക്ഷങ്ങളുടെ വീട്ടുപകരണങ്ങളാണ് ഓരോ വർഷവും നശിച്ചിരുന്നത്. കൂടാതെ സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക വെള്ളപ്പൊക്കത്തിന് ചെക്ക് ഡാം കാരണമായി.
2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിൽ തോടിന്റെ തീരത്തുള്ള ഒട്ടനവധി വീടുകളിലാണ് വെള്ളം കയറിയത്. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ഇടയാക്കുന്ന ചെക്ക് ഡാം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. തുടർന്ന് ജനപ്രതിനിധികളുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ജില്ലാ കളക്ടറും ഇറിഗേഷൻ വകുപ്പും ഡാം പൊളിച്ചുനീക്കാൻ അനുമതി നൽകുകയായിരുന്നു.
തുടർന്ന് പാറത്തോട് പഞ്ചായത്ത് ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോൾ ചെക്ക് ഡാം പൊളിച്ചുനീക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചിരിക്കുന്നത്. ജോലികൾ പൂർത്തിയാകുന്നതോടെ തോട്ടിലെ വെള്ളമൊഴുക്ക് സുഗമമാക്കും.
കാലവർഷം കനക്കുന്നതിനു മുമ്പ് ചെക്ക് ഡാം പൂർണമായും പൊളിച്ചുനീക്കാൻ സാധിച്ചാൽ വെള്ളപ്പൊക്കം മൂലം മുൻ വർഷങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടം ഈ വർഷം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തദ്ദേശവാസികളുടെ ആശങ്കയ്ക്ക്
പരിഹാരമാകുന്നു
ജനങ്ങൾക്ക് വലിയ ദുരിതമായി മാറിയ ചെക്ക് ഡാം പൊളിച്ചു നീക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. തദ്ദേശവാസികളുടെ വർഷങ്ങളായുള്ള ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായത്.
ഡയസ് കോക്കാട്ട്,
(പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്,
വാർഡ് മെംബർ)
Tags : Check dam nattuvishesham local news