ഹോസ്റ്റൽ
ആറ്റിങ്ങല്‍: നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു വർഷങ്ങൾ പലതായിട്ടും ആറ്റിങ്ങല്‍ നഗരസഭയുടെ വനിതാഹോസ്റ്റല്‍ പ്രവർത്തനം ആരംഭിച്ചില്ല.ജോലിക്കും പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി അന്യജില്ലകളില്‍നിന്നു നിരവധി വനിതകള്‍ ആറ്റിങ്ങലെത്തുന്നുണ്ട്. വാടക വീടുകളിലോ സ്വകാര്യ ഹോസ്റ്റലുകളിലോ ആണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്.
വലിയ വാടക നൽകിയാണ് സ്വകാര്യ ഹോസ്റ്റലുകളില്‍ ഇവര്‍ താമസിക്കുന്നത്. നഗരസഭയുടെ ഹോസ്റ്റല്‍ തുറന്നാല്‍ ഇവരില്‍ കുറച്ചാളുകള്‍ക്കെങ്കിലും വലിയ ആശ്വാസമാകും. ഉദ്ഘാടനം ചെയ്ത കൗൺസിലിനുശേഷം രണ്ടു കൗൺസിലുകൾ മാറി വന്നു. എന്നിട്ടും ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ മാത്രം ഒരു മാറ്റവുമില്ല.
വലിയകുന്നില്‍ നഗരസഭയുടെ വകയ്ക്കുള്ള ഭൂമിയില്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സിന് സമീപമാണ് വനിതാഹോസ്റ്റല്‍ നിര്‍മിച്ചത്. കെട്ടിടം നിർമാണം പൂര്‍ത്തിയാക്കി ഉപകരണങ്ങൾ സ്ഥാപിച്ചശേഷമായിരുന്നു ഉദ്ഘാടനം. 20 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് കാലത്ത് നിരീക്ഷണത്തിലുള്ളവര്‍ക്കു കഴിയാനായി ഹോസ്റ്റല്‍ തുറന്നുകൊടുത്തിരു ന്നു. മഴക്കാലത്തു വെള്ളം കയറിയ സ്ഥലങ്ങളില്‍നിന്നു കുടുംബങ്ങളെ താമസിപ്പിക്കുവാനും ഇവിടെ സൗകര്യമുണ്ടായിരുന്നു.
സമീപത്തെ അങ്കണവാടി അറ്റകുറ്റപ്പണി നടന്ന സമയത്ത് അങ്ക ണവാടിയുടെ പ്രവർത്തനത്തിനു വേണ്ടിയും ഈ കെട്ടിട ഉപയോഗിച്ചു. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പ് ഓഫീസായും ഈ കെട്ടിടം ഉപയോഗിച്ചു. പക്ഷേ ഹോസ്റ്റലിനുവേണ്ടി നിർമിച്ച ഈ കെട്ടിടം ഇതുവരെയും ഹോസ്റ്റലായി മാത്രം പ്രവർത്തിച്ചിട്ടില്ല. കുടുംബശ്രീ മുഖാന്തരം ഹോസ്റ്റൽ പ്രവർത്തിപ്പിക്കും എന്ന വാഗ്ദാനവും നടപ്പിലായില്ല. പല ഘട്ടങ്ങളിലായി ചെലവഴിച്ച ലക്ഷങ്ങൾ പാഴായ നിലയിലാണ്.
Tags : NattuVishasham DistrictNews