പ്രതീകാത്മക ചിത്രം
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു കെട്ടിടങ്ങളും ഇതര സൗകര്യങ്ങളും ഉണ്ടായിട്ടും ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് രോഗികൾ അനുഭവിക്കുന്ന ദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഏഴുനില കെട്ടിടവും അത്യാധുനിക സൗകര്യങ്ങളുമുള്ള താലൂക്ക് ആശുപത്രിയിൽ നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നുമായി പ്രതിദിനം ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് നിർധനരായ രോഗികളെ സാരമായി ബാധിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ ഏഴ് ഡോക്ടർമാരുടെ സേവനം അനിവാര്യമായ സ്ഥാനത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങേണ്ടിവരുന്ന അവസ്ഥ ആരോഗ്യവകുപ്പിന്റേയും സർക്കാരിന്റേയും ഗുരുതരമായ വീഴ്ചയാണ് വ്യക്തമാക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കുമായി നാല് കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനങ്ങളും പൂർണമായി പ്രയോജനപ്പെടുന്നില്ല.
ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താനും രോഗികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം കാണാനും അധികൃതർ തയ്യാറാകണം. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ രോഗികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ജില്ലാജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി.വി. പവിത്രൻ, എം. സുന്ദരം, വി. വാസുദേവൻ, കെ. സുനിൽ കുമാർ, ആർ.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.