പ്രതീകാത്മക ചിത്രം
കൊഴിഞ്ഞാമ്പാറ: ഒരു ഇടവേളയ്ക്കു ശേഷം ഗ്രാമീണരെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് കൊള്ളപ്പലിശസംഘം എത്തിത്തുടങ്ങി. കിഴക്കൻ പ്രദേശത്തെ ഗ്രാമീണ നിർധന കുടുംബങ്ങളിലുള്ളവർക്കാണ് വായ്പ നൽകുന്നത്.
വീടുകളിൽ സ്ഥിരം ഉണ്ടാകുമെന്നതിനാൽ സ്ത്രീകൾ മുഖാന്തരമായാണ് പണം നൽകുന്നത്. തിരിച്ചടവ് കൃത്യമായുണ്ടായില്ലെങ്കിൽ പലിശ ഇരട്ടിയാകുമെന്ന് പണം നൽകുന്നയാൾ മുന്നറിയിപ്പും നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രാമീണർ എല്ലാ നിബന്ധനകളും സമ്മതിച്ചാണ് വായ്പ സ്വീകരിക്കുന്നത്.
വായ്പ നൽകുന്നയാൾ തമിഴ്നാട്ടിൽ നിന്നും ഒരു വാടക ഗുണ്ടയുമായാണ് പണപ്പിരിവിന് വരുന്നത്. മുൻ വർഷങ്ങളിൽ പോലീസിന്റെ കുബേര സ്ക്വാഡ് നിലവിൽ വന്നപ്പോൾ മുങ്ങിയവരാണ് ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. ഒരാൾക്ക് 1000 മുതൽ 5000 വരെയാണ് വായ്പ നൽകുന്നത്. ഇതിൽ ആദ്യ തിരിച്ചടവ് സംഖ്യ പിടിച്ചാണ് വായ്പ നൽകുന്നത്.
കൃത്യമായി തിരിച്ചടവ് നൽകാത്തവരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്താനാണ് വാടകഗുണ്ടയെ കൊണ്ടുവരുന്നത്. മുതലമട നെണ്ടൻകിഴായയിൽ മുന്പ് പണം തിരിച്ചടയ്ക്കാത്തത് മൂലം ഭീഷണിപ്പെടുത്തിയതിനാൽ ദമ്പതിമാർ കുഞ്ഞിനെ കെട്ടിത്തൂക്കി ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ കുഞ്ഞ് മരണപ്പെടുക യുണ്ടായി. ഇതിനുശേഷം കൊള്ളപ്പലിശ സംഘത്തിനെതിരെ പൊതുജന പ്രതിഷേധം ശക്തമായിരുന്നു. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തമിഴ്നാട് പണമിടപാട് സംഘം കൊള്ളപ്പലിശക്ക് പണം നൽകിവരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews