പ്രതീകാത്മക ചിത്രം
പയ്യന്നൂർ: ഫയര്‍ഫോഴ്സിനൊപ്പം ജീവന് പണയംവച്ച് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയർമാർക്ക് അവഗണന. ദുരന്തമുഖങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് വര്‍ഷങ്ങളായിട്ടും യൂണിഫോമോ ശമ്പളമോ ഇല്ല. പല ഫയര്‍ സ്റ്റേഷനുകളിലും പാസിംഗ് ഔട്ട് പരേഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക പരിപാടികള്‍ക്കും ദുരന്തമുഖത്ത് തിരിച്ചറിയപ്പെടുന്നതിനുമായി സ്വന്തം ചെലവില്‍ യൂണിഫോം തയ്ക്കേണ്ട സ്ഥിതിയിലാണ് പലരും.
സംസ്ഥാനത്തെ 124 ഫയര്‍ സ്റ്റേഷനുകളിലായി 6,200-ലധികം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരാണ് സേവനമനുഷ്ഠിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേവനസന്നദ്ധരായവരെ കണ്ടെത്തി സിവില്‍ ഡിഫന്‍സ് വോളന്റിയർ്മാരാക്കിയത്. അന്നുമുതല്‍ അഗ്നിരക്ഷാസേനയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇവർ സജീവമാണ്.
തിരിച്ചറിയാൻ റിഫ്ളക്ടീവ് ജാക്കറ്റും ഐഡി കാര്‍ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് ഇവർക്കുള്ളത്. സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് പ്രളയം, ഉരുള്‍പൊട്ടൽ, തീപിടിത്തം തുടങ്ങിയ ദുരന്തസമയങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. സ്റ്റേഷൻ, ജില്ലാ, സംസ്ഥാനതലങ്ങളിലായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര്‍ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയവരാണിവർ. പലപ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍പോലും സ്വന്തം പണംമുടക്കി വാങ്ങേണ്ടി വരുന്നതായി വോളന്റിയർമാര്‍ പറയുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ, പ്രളയം, മലയോര മേഖലയിലെ ഉരുള്‍പൊട്ടലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ദുരന്തസാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയർമാരുടെ സേവനം നിര്‍ണായകമായിരുന്നു. എന്നാല്‍, പ്രതിഫലമായി ശമ്പളമോ ദിനബത്തയോ യാത്രാബത്തയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍ ജനറലിന്റെ സൽസേവന പത്രം ലഭിച്ചവരും എന്‍സിസി ഉള്‍പ്പെടെയുള്ള യൂണിഫോം സേവന വിഭാഗങ്ങളില്‍ പരിശീലനം നേടിയവരും വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരുമാണ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാർ.
ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനപരിചയവും പ്രത്യേക പരിശീലനവും ഉണ്ടായിട്ടും സേവനത്തിന് അര്‍ഹമായ അംഗീകാരവും തൊഴില്‍പരമായ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ വിമുക്തഭടന്മാരെ ഫയര്‍ഫോഴ്സിനും മറ്റ് സേനാവിഭാഗങ്ങൾക്കുമൊപ്പം ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിയമിക്കുന്ന സംവിധാനമുണ്ട്. അതിനാല്‍ പെന്ഷന് പുറമെ അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. അതേസമയം വര്‍ഷങ്ങളായി പരിശീലനം നേടി ദുരന്തനിവാരണ രംഗത്ത് സേവനം ചെയ്യുന്ന സിവില്‍ ഡിഫന്‍സ് വോളന്റിയർമാര്‍ക്ക് സമാനമായ തൊഴില്‍ അവസരമോ ആനുകൂല്യങ്ങളോ ഇല്ലെന്നതാണ് വിമര്‍ശനം.