x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിസന്ധികളുടെ ആഴക്കടലില്‍ തീരദേശ ജനതയും മത്സ്യത്തൊഴിലാളികളും

സന്ദീപ് സലിം
Published: July 28, 2026 01:13 AM IST | Updated: July 28, 2026 01:13 AM IST

ഫൈബര്‍ വള്ളങ്ങളില്‍ മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍

കൊല്ലം ജില്ലയിലെ തീരദേശജനതയും മത്സ്യത്തൊഴിലാളികളും ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഇവരുടെ ജീവിതം കഠിനമാക്കിയിരിക്കുന്നു. തങ്കശേരി ബിഷപ്പ് ഹൗസില്‍ ജനപ്രതിനിധികള്‍ നടത്തുന്ന കൂടിക്കാഴ്ചകളിലും ഈ വിഷയങ്ങള്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്.

കടലാക്രമണവും തീരശോഷണവും

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കടല്‍ക്ഷോഭവും അശാസ്ത്രീയമായ കടല്‍ നിര്‍മിതികളും കാരണം കൊല്ലത്തെ പ്രധാന തീരങ്ങളില്‍ വലിയ തോതില്‍ തീരശോഷണം സംഭവിക്കുന്നുണ്ട്. ഇരവിപുരം, മുണ്ടയ്ക്കല്‍, തങ്കശേരി, അഴീക്കല്‍, ആലപ്പാട് തുടങ്ങിയ കൊല്ലത്തെ പ്രധാന തീരപ്രദേശങ്ങളില്‍ കടലാക്രമണം കാരണം നൂറുകണക്കിന് വീടുകളാണ് തകരുകയോ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നത്. പലര്‍ക്കും തങ്ങളുടെ തലമുറകളായുള്ള സമ്പാദ്യം പൂര്‍ണമായും നഷ്ടപ്പെടുന്നു. തീരശോഷണം കാരണം വള്ളങ്ങളും വലകളും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലം (തീരം) ഇല്ലാതാകുന്നു. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ വള്ളങ്ങള്‍ ഇറക്കാനോ അടുപ്പിക്കാനോ കഴിയാതെ വരുന്നത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു. കാലവര്‍ഷം കടുക്കുന്നതോടെ തീരത്തുള്ളവര്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നു. ഇത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാധാരണ ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. തീരത്തോടു ചേര്‍ന്നു കിടക്കുന്ന റോഡുകള്‍ കടലെടുത്തു പോകുന്നത് പ്രദേശത്തെ യാത്രാസൗകര്യങ്ങളെയും വിനോദസഞ്ചാര സാധ്യതകളെയും ഇല്ലാതാക്കുന്നു. തീരദേശ ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി യൂണിയനുകളെയും വിദഗ്ദ്ധരായ സമുദ്രശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ ജില്ലയുടെ തീരങ്ങളെയും അവിടുത്തെ മനുഷ്യരെയും സംരക്ഷിക്കാന്‍ സാധിക്കൂ. മത്സ്യബന്ധന വള്ളങ്ങളും വലകളും സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ ലോക്കര്‍ സൗകര്യങ്ങളുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതും തീരശോഷണത്തെയും കടലാക്രമണത്തെയും നേരിടാനാവും.

തീരക്കടല്‍ ഖനന ഭീഷണി

ജില്ലയില്‍ തീരക്കടല്‍ ഖനന ഭീഷണി വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെ ചവറ, ആലപ്പാട്, പൊന്മന തുടങ്ങിയ തീരപ്രദേശങ്ങളില്‍ പതിറ്റാണ്ടുകളായി കരയില്‍ കരിമണല്‍ ഖനനം നടത്തുന്നുണ്ടെങ്കില്‍, സമീപകാലത്ത് ആഴക്കടല്‍/തീരക്കടല്‍ മണല്‍ ഖനനത്തിനായുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നീക്കങ്ങള്‍ വലിയ ആശങ്കകള്‍ക്കും വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. കൊല്ലം തീരക്കടലിലെ നിശ്ചിത ബ്ലോക്കുകളില്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികളും തീരദേശ സംഘടനകളും ഒന്നടങ്കം സമരരംഗത്താണ്. കടല്‍ത്തീരത്തിന് പ്രകൃതിദത്തമായ പ്രതിരോധം തീര്‍ക്കുന്നത് അവിടുത്തെ മണല്‍ത്തിട്ടകളാണ്. കടലില്‍ നിന്ന് മണല്‍ മാറ്റുമ്പോള്‍ രൂപപ്പെടുന്ന ആഴമേറിയ കുഴികള്‍ നികത്താന്‍ തീരത്തെ മണല്‍ വലിയ തോതില്‍ കടലിലേക്ക് ഒലിച്ചുപോകും. ഇത് തീരം ഇല്ലാതാകുന്നതിന്‍റെ വേഗത വര്‍ധിപ്പിക്കും. കൊല്ലം തീരക്കടലിലെ 'കൊല്ലം പരപ്പ്' പോലുള്ള ഭാഗങ്ങള്‍ വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണ്. കടലടിത്തട്ട് തുരന്നുള്ള ഖനനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെയും മുട്ടയിടല്‍ കേന്ദ്രങ്ങളെയും പൂര്‍ണമായി തകര്‍ക്കും. മത്സ്യസമ്പത്ത് കുറയുന്നതോടെ ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത-യന്ത്രവല്‍കൃത മത്സ്യത്തൊഴിലാളികളുടെ തൊഴിലും വരുമാനവും ഇല്ലാതാകും. സ്വാഭാവിക മണല്‍ത്തിട്ടകള്‍ ഇല്ലാതാകുന്നത് വഴി വേലിയേറ്റ സമയങ്ങളില്‍ കടല്‍വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറും. കൂടാതെ, തീരപ്രദേശങ്ങളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറി കുടിവെള്ള സ്രോതസുകള്‍ പൂര്‍ണമായും നശിക്കും. ഇതിനകം തന്നെ കരിമണല്‍ ഖനനം മൂലം ആലപ്പാട്, പൊന്മന തുടങ്ങിയ പ്രദേശങ്ങളുടെ വലിയൊരു ഭാഗം കടലെടുത്തു കഴിഞ്ഞു. തീരക്കടല്‍ ഖനനം കൂടി ഉണ്ടായാല്‍ ഈ പ്രദേശങ്ങള്‍ ഭൂപടത്തില്‍നിന്ന് തന്നെ ഇല്ലാതായേക്കാം.

വലിയ കപ്പലുകളുടെ കടന്നുകയറ്റം

കടലിലെ സമ്പത്ത് വന്‍കിട കോര്‍പ്പറേറ്റുകളും വിദേശ ട്രോളറുകളും കൊള്ളയടിക്കുമ്പോള്‍, നൂറ്റാണ്ടുകളായി കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കൊല്ലത്തെ യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങളും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൃത്യമായ നിയമനിര്‍മാണത്തിലൂടെയും നിരീക്ഷണത്തിലൂടെയും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ. നീണ്ടകര, ശക്തികുളങ്ങര തുടങ്ങിയ കൊല്ലത്തെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികളെയും ഇത് ബാധിക്കുന്നു. മത്സ്യലഭ്യത കുറയുന്നത് തീരദേശ മേഖലയിലെ മൊത്തം സാമ്പത്തിക വ്യവസ്ഥയെയും ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു.

വിദേശ ട്രോളറുകള്‍ കടലിന്‍റെ അടിത്തട്ട് വരെ ചൂഴ്‌ന്നെടുക്കുന്ന ബോട്ടം ട്രോളിംഗ് പോലുള്ള രീതികളാണ് ഉപയോഗിക്കുന്നത്. ഇത് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളും പവിഴപ്പുറ്റുകളും നശിപ്പിക്കുന്നു. ചെറിയ മീനുകളെയും മുട്ടകളെയും വരെ ഈ വന്‍കിട ബോട്ടുകള്‍ വ്യാപകമായി പിടികൂടുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് വേഗത്തില്‍ കുറയുന്നു. ഇത് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നു. വലിയ കപ്പലുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ അളവില്‍ മത്സ്യങ്ങള്‍ ഒരുമിച്ച് പിടിച്ചുകൊണ്ടുപോകുന്നതിനാല്‍, തീരത്തോട് അടുത്ത പ്രദേശങ്ങളില്‍ മത്സ്യലഭ്യത കുറയുന്നു. വലിയ തുക മുടക്കി കടലില്‍ പോകുന്ന കൊല്ലത്തെ ചെറുകിട വള്ളക്കാര്‍ക്ക് പലപ്പോഴും ഇന്ധനച്ചെലവ് പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്. ഉള്‍ക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിരിച്ചിടുന്ന വിലകൂടിയ വലകളും മറ്റ് ഉപകരണങ്ങളും വലിയ കപ്പലുകളും ട്രോളറുകളും കയറി നശിച്ചുപോകുന്നത് പതിവാണ്. രാത്രികാലങ്ങളിലും മൂടല്‍മഞ്ഞുള്ളപ്പോഴും വലിയ കപ്പലുകള്‍ ചെറുകിട മത്സ്യബന്ധന ബോട്ടുകളില്‍ വന്നിടിച്ച് വലിയ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. മുന്‍പ് കൊല്ലം തീരത്ത് ഇത്തരത്തിലുള്ള കപ്പലുകള്‍ വള്ളങ്ങളില്‍ ഇടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മത്സ്യസമ്പത്തിന്‍റെ കുറവ്

ജില്ലയിലെ മത്സ്യത്തൊഴിലാളികളെയും തീരദേശ സമ്പദ്വ്യവസ്ഥയെയും ആഴത്തില്‍ ബാധിക്കുന്ന മൂന്ന് പ്രധാന ഭീഷണികളാണ് പ്ലാസ്റ്റിക് മലിനീകരണം, ആഗോളതാപനം, അശാസ്ത്രീയമായ ട്രോളിംഗ് എന്നിവ. ഈ മൂന്ന് ഘടകങ്ങളും ഒന്നിച്ച് ചേരുമ്പോള്‍ കൊല്ലത്തെ തീരദേശ ജനതയുടെ സാമ്പത്തിക ഭദ്രത തകരുകയും, പുതിയ തലമുറ ഈ തൊഴിലില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. കടലിനെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമങ്ങളും ശാസ്ത്രീയമായ പരിപാലനവും അത്യന്താപേക്ഷിതമാണ്. കൊല്ലം നഗരത്തില്‍നിന്നും അഷ്ടമുടി കായലില്‍നിന്നും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി തുടങ്ങിയ തീരങ്ങളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ വലയിടുമ്പോള്‍ മീനുകള്‍ക്ക് പകരം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പലപ്പോഴും കുടുങ്ങുന്നത്. ഇത് വലകള്‍ പൊട്ടിപ്പോകാനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാനും കാരണമാകുന്നു. പ്ലാസ്റ്റിക് കഷണങ്ങള്‍ ആഹാരമാക്കുന്ന കടലാമകളും മത്സ്യങ്ങളും ചത്തുപൊങ്ങുന്നു. പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന 'മൈക്രോപ്ലാസ്റ്റിക്‌സ്' മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് വഴി അവയുടെ പ്രജനന ശേഷി കുറയുകയും കടല്‍ വിഭവങ്ങളുടെ ഗുണനിലവാരം നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് അടിഞ്ഞുകൂടി തീരത്തോട് ചേര്‍ന്നുള്ള മത്സ്യബന്ധന മേഖലകള്‍ നശിക്കുന്നതിനാല്‍ ചെറുകിട വള്ളക്കാര്‍ക്ക് കടലില്‍ കൂടുതല്‍ ദൂരം പോകേണ്ടി വരുന്നു. ഇത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൊല്ലത്തെ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികള്‍ നടപ്പിലാക്കിയ "ശുചിത്വ സാഗരം' വലിയൊരു മാതൃകയാണ്. കടലില്‍ വലയില്‍ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരികെ കരയിലെത്തിച്ച് റീസൈക്ലിംഗിന് നല്‍കുന്ന പദ്ധതിയാണിത്. ആഗോളതാപനം കാരണം അറബിക്കടലിലെ താപനില ക്രമാതീതമായി ഉയരുന്നത് കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുന്നു. താപനില കൂടുമ്പോള്‍ കേരള തീരത്ത് സാധാരണയായി കണ്ടുവരുന്ന മത്തി (ചാള), അയല തുടങ്ങിയ ജനപ്രിയ മത്സ്യങ്ങള്‍ തണുപ്പുള്ള മറ്റ് കടല്‍പ്രദേശങ്ങളിലേക്ക് കുടിയേറുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന സ്രോതസായ മത്തിയുടെ ലഭ്യതയില്‍ അടുത്ത കാലത്ത് വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടല്‍ ചൂടാകുന്നത് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ അറബിക്കടലില്‍ തീവ്രമായ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും കാരണമാകുന്നു. കടലില്‍ പോകാന്‍ കഴിയുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്നത് ഇവരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നു.

നാളെ: ഇന്ധനവില വര്‍ധനവും സബ്സിഡി കുറവും

 

Tags : Coastal Communities NattuVishasham DistrictNews

Recent News

Corehub Up