പുനലൂർ : പുനലൂർ നഗരസഭയിൽ മത്സരം കൊഴുക്കുന്നു. ഇരുമുന്നണികളും ബിജെപിയും ശക്തമായ പ്രചാരണത്തിലൂടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇരുമുന്നണികളും ബിജെപിയും ചേർന്നു നിരവധി മണ്ഡലങ്ങളിൽ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്നു. നഗരസഭയിലെ 13 വാർഡുകളിൽ നേരിട്ടുള്ള പോരാട്ടമാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തമ്മിലാണ് 13 വാർഡുകളിൽ ഏറ്റുമുട്ടുന്നത്.
ഒമ്പത് വാർഡുകളിൽ ഡിഎംകെ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പു രംഗം സജീവമായതോടെ എന്തുവിലകൊടുത്തും വാർഡുകൾ പിടിക്കാനുള്ള തന്ത്രങ്ങളാണ് മുന്നണികൾ മെനയുന്നത്. നഗരസഭ തെരഞ്ഞെടുപ്പിൽ പത്തോളം വാർഡുകളിൽ ചെറിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. അത്തരം വാർഡുകളിൽ വിജയിക്കാനാണ് ഇരുമുന്നണികളും ബിജെപിയും ശ്രദ്ധാകേന്ദ്രീകരിച്ചിട്ടുള്ളത്.
പ്രമുഖനേതാക്കൾ മത്സരിക്കുന്ന വാർഡുകളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. വനിതാ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ പ്രചാരണം അത്രത്തോളം സജീവമായിട്ടില്ല. വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വിജയിക്കാനാണ് മുന്നണികൾ തീരുമാനിച്ചിട്ടുള്ളത് ചില സ്വതന്ത്ര സ്ഥാനാർഥികളും വാർഡുകളിൽ രംഗത്തുള്ളത് ഇരുമുന്നണികൾക്കും തലവേദനയാണ്.
കലയനാട്, കാരക്കാട് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ബിജെപിയുടെ സാന്നിധ്യം പത്തോളം വാർഡുകളിൽ സജീവമാണ്.രണ്ടു വാർഡുകളിൽ അതിശക്തമായ മത്സരം കാഴ്ചവയ്ക്കാൻ അവർക്ക് കഴിയുന്നുണ്ട്.
അഞ്ചു വാർഡുകളിൽ നിർണായക സ്വാധീനം ഉണ്ടാക്കാനും ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. അത്തരം വാർഡുകളിൽ ശക്തമായ പ്രചാരണം അഴിച്ചുവിട്ടു സീറ്റ് പിടിക്കാമെന്നാണ് അവർ കരുതുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ശാസ്താംകോണം വാർഡിൽ മത്സരം തീപാറുകയാണ്. ഇരുമുന്നണികളും ബിജെപിയും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നിലാണ്. എൽഡിഎഫും എൻഡിഎയും തമ്മിൽ ഏറ്റുമുട്ടുന്ന ഐക്കരക്കോണം വാർഡിലും മത്സരം ശക്തമാണ്. സിപിഎമ്മിലെ ജയകുമാറും ബിജെപിയിലെ ദീപ്കുമാറും കോൺഗ്രസിന്റെ യുവ നേതാവ് സൈജു വർഗീസും രംഗത്തുണ്ട്.
ശാസ്താംകോണം വാർഡിൽ കരുത്തരുടെ പോരാട്ടമാണ്. ഇവിടെയും ശക്തമായ ത്രികോണ മത്സരം നടക്കുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് നെൽസൺ സെബാസ്റ്റ്യൻ സിപിഎമ്മിന്റെ മുൻ ഏരിയാ സെക്രട്ടറി എസ് .ബിജുവിനെ നേരിടുന്നു. ബിജെപിയുടെ യുവ നേതാവ് മണിക്കുട്ടനും ഒപ്പത്തിനൊപ്പമുണ്ട്. നെടുങ്കയം വാർഡിലും കരുത്തരാണ് ഏറ്റുമുട്ടുന്നത്. സിപിഐ സ്വതന്ത്രൻ പി.എസ്. ശാമുവലും കോൺഗ്രസ് നേതാവ് സാബു അലക്സും നല്ല പോരാട്ടത്തിലാണ്. ഡിഎംകെ സ്ഥാനാർഥി അജിതാ ഷെഫീക്കും രംഗത്തുണ്ട്.
ടൗൺ വാർഡിൽ ചതുഷ്ക്കോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസിന്റെ അജീഷ്, സിപിഎമ്മിന്റെ റിയാസ്, ബിജെപിയുടെ ഗുണശേഖര പിള്ള, ഡിഎംകെയുടെ എ.കെ. നവാസ് എന്നിവർ ഏറ്റുമുട്ടുന്നു. കോമളംകുന്ന് വാർഡിൽ മുൻ ചെയർമാനും സിപിഎം നേതാവുമായ എം.എ. രാജഗോപാലിനെ നേരിടുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും യുവ നേതാക്കളാണ്. കോൺഗ്രസിന്റെ അലൻ ജെപി ജോണും ബിജെപിയുടെ ശ്രീഹരിയുമാണ് എതിർ സ്ഥാനാർഥികൾ. കലയനാട് വാർഡിൽ മുതിർന്ന സിപിഎം നേതാവ് രാജേന്ദ്രൻ നായർ കോൺഗ്രസിലെ ഷൈനുമായാണ് മത്സരം. ബിജെപിയുടെ വത്സലയും രംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി ശിവരാജനും രംഗത്തുണ്ട്. മത്സരം സജീവമായതോടെ വരും ദിവസങ്ങളിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ വീറും വാശിയും കൈവരും.
പെരുമാറ്റചട്ടം മറികടന്ന 1500 ബോര്‍ഡുകള്‍ നീക്കി
കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മറികടന്നു ജില്ലയുടെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച 1500 ലധികം ബോര്‍ഡുകള്‍ പരാതിയെതുടര്‍ന്നു നീക്കംചെയ്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
ചേമ്പറില്‍ ചേര്‍ന്ന നിരീക്ഷണ സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഭരണാനുമതി ലഭിച്ച അച്ചന്‍കോവില്‍-ആലിമുക്ക് റോഡിന്റെ നിര്‍മാണം സംബന്ധിച്ചു പെരുമാറ്റചട്ടം ബാധകമാണോയെന്നു കോടതിനിര്‍ദേശം കൂടിപരിഗണിച്ചു പരിശോധിക്കാന്‍ നിര്‍ദേശിച്ചു.
കരുനാഗപ്പള്ളി കെഎസ്ആര്‍ടിസിയില്‍ സ്ഥലംമാറ്റം നടത്തിവിടുതല്‍ ചെയ്ത
തു സംബന്ധിച്ച പരാതിയില്‍ ബന്ധപ്പെട്ടവരില്‍നിന്നു വിശദീകരണംതേടി. പേരയത്ത് പ്രചാരണബോര്‍ഡുകള്‍ വച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ തുടര്‍നടപടിക്കു പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി, ആന്റിഡിഫേസ്മെന്റ് സ്ക്വാഡിന്റെ പരിശോധനയ്ക്കും നിര്‍ദേശിച്ചു.
അനുമതിയില്ലാതെ മോട്ടര്‍വാഹന നിയമലംഘനവും നടത്തി പ്രചാരണം നടത്തിയെന്ന പരാതിയിലും അന്വേഷണത്തിനു തീരുമാനിച്ചു.
ഹരിതചട്ടം പാലിക്കാതെ പ്രചാരണമെന്ന പരാതി ബന്ധപ്പെട്ട റിട്ടേണിംഗ്ഓഫീസര്ക്കു പരിശോധനയ്ക്കും തുടര്‍നടപടിക്കുമായി കൈമാറാനും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഐടിഐയില്‍ തടസരഹിതപ്രവര്ത്തനത്തിനു ട്രാന്‍സ്ഫോമര്‍ അടിയന്തരമാണെന്ന അപേക്ഷയില്‍ ടെണ്ടര്‍ നടപടി സംബന്ധിച്ചു സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന് സമര്‍പിക്കാനും നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്, സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസിപി പ്രതീപ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
Tags : local nattuvishesham