കായലോരത്തു നിർമാണം നടക്കുന്ന കെട്ടിടം.
തുറവൂർ: തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിന് തൊട്ടടുത്ത് കായലോരത്തു നിർമാണത്തിലിരിക്കുന്ന ഇരുനില കെട്ടിടത്തെച്ചൊല്ലി തർക്കം ശക്തമാകുന്നു. തീരപരിപാലന നിയമം ലംഘിച്ചാണ് കെട്ടിട നിർമാണം നടക്കുന്നതെന്നും ഇത് ഭാവിയിൽ വിനോദസഞ്ചാര-വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നീക്കമാണെന്നുമാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി.
അതേസമയം, നിർമാണം പഞ്ചായത്തിന്റെ നിയമാനുസൃത അനുമതിയോടെയാണെന്ന് കെട്ടിട ഉടമ വ്യക്തമാക്കി. തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തോടു ചേർന്ന വീടും സ്ഥലവും താൻ വാങ്ങിയതാണെന്നും കാലപ്പഴക്കംചെന്ന വീട് പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി അപേക്ഷ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷയുടെ അടിസ്ഥാനത്തിൽ 2023ൽ കുത്തിയതോട് പഞ്ചായത്ത് നിർമാണാനുമതി നൽകിയതായും യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ഉടമ വ്യക്തമാക്കി.
എന്നാൽ, പ്രസ്തുത സ്ഥലത്ത് മുമ്പ് താമസമോ വീടോ മറ്റ് കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ലെന്നും കായലിനോട് ചേർന്ന തീരസംരക്ഷണ മേഖലയിലാണ് ഇപ്പോൾ വാണിജ്യ ആവശ്യങ്ങൾ ലക്ഷ്യമിട്ട് ഇരുനില കെട്ടിടം ഉയരുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
സാധാരണക്കാർക്ക് വീട് നിർമിക്കാൻപോലും തീരപരിപാലന നിയമം ചൂണ്ടിക്കാട്ടി അനുമതികൾ വൈകിപ്പിക്കുന്ന പഞ്ചായത്തധികൃതർ, വലിയ സാമ്പത്തിക ശക്തിയുള്ളവരുടെ വാണിജ്യ കെട്ടിടങ്ങൾക്ക് അനുമതി നൽകുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തഴുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പരിസ്ഥിതിയെയും കായൽ തീരത്തിന്റെ സ്വാഭാവിക ഭംഗിയെയും ബാധിക്കുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ നിലപാട്.
വിഷയത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും, ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകാനും, എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി നിയമസഭയിൽ വിഷയം ഉന്നയിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനുമാണു പ്രദേശവാസികളുടെ തീരുമാനം.