കൊല്ലം: കോർപറേഷനു പണം നൽകാതെയും അപകടകരമായ രീതിയിലും നഗരറോഡുകളിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കാൻ മേയർ എ.കെ. ഹഫീസിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം കൗൺസിൽ ഹാളിലെ നാലുചുമരുകളിൽ ഒതുങ്ങിയപ്പോൾ ബോർഡുകൾ റോഡിൽ ഭദ്രം. മേയർ എ.കെ. ഹഫീസും സ്ഥിരം സമിതി അധ്യക്ഷൻ കുരുവിള ജോസഫും ‘നീക്കിയേ തീരു’ എന്ന് ഒരുപോലെ നിലപാടെടുത്ത പരസ്യബോർഡുകൾ ആണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്ത കൗൺസിൽ യോഗം കഴിഞ്ഞ് ഒരു മാസം അടുക്കുമ്പോഴും പഴയ ദേശീയപാത റോഡിലെ കപ്പലണ്ടിമുക്ക് മുതൽ കളക്ടറേറ്റ് വരെ മീഡിയനുകളിൽ സസുഖം വാഴുന്നത്.
ജനുവരി 29നു നടന്ന പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിലാണ് മേയറും സ്ഥിരം സമിതി അധ്യക്ഷനും ആവേശപൂർവം ഈ വിഷയത്തിൽ നടപടി ഉറപ്പെന്ന് പറഞ്ഞത്. കരാർ പോലും ഇല്ലെന്നും ഒരു ബോർഡ് സ്ഥാപിച്ചതിൽനിന്നും പണം കിട്ടുന്നില്ലെന്നും സ്ഥിരം സമിതി അധ്യക്ഷൻ പറഞ്ഞപ്പോൾ കരാർ കഴിഞ്ഞ ഭരണസമിതിയുമായി ഉണ്ടാക്കിയെന്നും എന്നാൽ, കരാർ ലംഘിച്ച് അനധികൃതമായ രീതിയിലും അപകടകരമായുമാണ് ബോർഡുകൾ മീഡിയന് കുറുകെ സ്ഥാപിച്ചതെന്നുമാണ് മേയർ എ.കെ. ഹഫീസ് കൗൺസിലിൽ പറഞ്ഞത്.
‘ബോർഡുകൾ നീക്കാൻ ഈ കൗൺസിൽ തീരുമാനം എടുക്കണം’ എന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചതും മേയർ തന്നെയാണ്. നഗരസൗന്ദര്യവത്കരണത്തിനായി നട്ട ചെടികൾ മറച്ചും നശിപ്പിച്ചും ആണ് പലയിടത്തും ബോർഡുകൾ സ്ഥാപിച്ചത്. ബോർഡുകൾ നീക്കാൻ കൗൺസിൽ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ഒരുമാസമായിട്ടും ഇക്കാര്യത്തിൽ നടപടി മാത്രമുണ്ടായില്ല.
ഒരു ബോർഡ് പോലും ഇളകാതെ ഭദ്രമായി ഇപ്പോഴുമുണ്ട്. ഈ ബോർഡുകൾ നീക്കിയിട്ടില്ലെന്ന് ബിജെപി കൗൺസിലർ ശശികല റാവു കൗൺസിൽ യോഗത്തിൽ പൊതുചർച്ചയിൽ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്ന വിശദീകരണം മേയറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.