മലപ്പുറം-പരപ്പനങ്ങാടി റോഡിലെ എടായിപ്പാലത്ത് കുന്നിടിഞ്ഞ് റോഡിലേക്ക് വീണ മണ്ണ് അഗ്നിരക്ഷാ സേന വെള്ളം പന്പ് ചെയ്ത് നീക്കം ചെയ്യുന്നു.
മലപ്പുറം: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിലച്ച നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ എടായിപ്പാലത്ത് റോഡിൽ വീണ മണ്ണും മരങ്ങളും പൂർണമായും നീക്കം ചെയ്ത് റോഡ് ഗതാഗതത്തിന് സജ്ജമായി.
ഇന്നലെ രാവിലെ ഏഴ് മുതൽ മലപ്പുറം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെയും 12 ടോറസ് ലോറികളുടെയും 11 ടിപ്പർ ലോറികളുടെയും സഹായത്തോടെ 135 ലോഡ് മണ്ണ് കൂടി നീക്കം ചെയ്താണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.
ചൊവ്വാഴ്ച നാല് മണ്ണുമാന്തി യന്ത്രങ്ങളും 47 ലോറികളിലുമായി 238 ലോഡ് മണ്ണാണ് നീക്കം ചെയ്തിരുന്നത്.
ഇതോടെ തിങ്കളാഴ്ച രാവിലെ മണ്ണിടിച്ചിലിനെത്തുടർന്ന് പാണക്കാട് എടായിപ്പാലത്ത് റോഡിൽ വന്നടിഞ്ഞ 373 ലോഡ് മണ്ണാണ് ആകെ നീക്കം ചെയ്തത്.
മണ്ണ് പൂർണമായും നീക്കിയെങ്കിലും റോഡിലെ ചെളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുമെന്ന സാഹചര്യത്തിൽ അഗ്നിരക്ഷാ സേനയുടെ മൊബൈൽ ടാങ്ക് യൂണിറ്റ് രണ്ടര മണിക്കൂറോളം വെള്ളം പന്പ് ചെയ്ത് റോഡിലെ ചെളി പൂർണമായും നീക്കം ചെയ്താണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും സിവിൽ ഡിഫൻസ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇന്നലെ വൈകിട്ട് ഏഴോടെയാണ് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കിയത്.
ഇന്ന് രാവിലെ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ റോഡ് ഗതാഗതത്തിനായി തുറന്നുനൽകുന്നതിൽ തീരുമാനമെടുക്കും.
Tags : Nattuvishesham Local News road traffic