പ്രതീകാത്മക ചിത്രം
നടപടികൾക്ക് വേഗം കൂട്ടും
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി വിവിധ കനാലുകളുടെ പുനരുദ്ധാരണവും വെള്ളക്കെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും. ജില്ലാ കളക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓപ്പറേഷന് ബ്രേക്ക്ത്രൂ അവലോകന യോഗത്തിലാണ് തീരുമാനം. കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഓപ്പറേഷന് ബ്രേക്ക്ത്രൂ, മുല്ലശേരി കനാല്‍ നവീകരണം എന്നിവയുടെ പുരോഗതി സമഗ്രമായി വിലയിരുത്തി.
മുല്ലശേരി കനാല്‍ നവീകരണ പ്രവൃത്തികള്‍ സെപ്റ്റംബര്‍ ഒന്നിന് പുനരാരംഭിക്കാനും മാര്‍ച്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ടി.പി. കനാലിലെ കനാലിന്റെ മൗത്ത് ക്ലീനിംഗ് പൂര്‍ത്തിയായതായും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ജോലികള്‍ പിഡബ്ല്യുഡി പൂര്‍ത്തിയാക്കിയതായും യോഗം വിലയിരുത്തി. കെഎസ്ആര്‍ടിസി ഡിപ്പോ പ്രദേശത്തെ കാനകളിലെ അനധികൃത വേസ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് കാനകള്‍ അടിയന്തിരമായി വൃത്തിയാക്കുവാനും, കാനകള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കൊച്ചി കോര്പറേഷന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇന്ദിരാനഗറില്‍ ഷട്ടറുകള്‍ സ്ഥാപിക്കുകയും, റോഡ് ഉയര്‍ത്തുന്നതിനായി ഫണ്ട് അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ജോസ് ജംഗ്ഷനിലെ പ്രശ്നപരിഹാരത്തിനായുള്ള ടെന്‍ഡറിംഗ് നടപടികളും, ടിഡി റോഡിലെ ജെറ്റിംഗ് പ്രവൃത്തികളും പൂര്‍ത്തിയായി. എംജി റോഡിലെ സെന്‍ട്രല്‍ മാള്‍ പരിസരത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്കിയപ്പോള്, ഇടപ്പള്ളി ഒബ്റോണ്‍ മാള്‍ പരിസരത്ത് ബോക്സ് കല്‍വര്‍ട്ട് പ്രവൃത്തികള്‍ പൂര്‍ത്തിയായതായി എന്‍എച്ച്എഐ അറിയിച്ചു. കമ്മട്ടിപ്പാടത്ത് ബോക്സ് കല്‍വര്‍ട്ട് ടെന്ഡറിംഗിലുണ്ടായ കാലതാമസത്തില്‍ റെയില്‍വേയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
യോഗത്തില്‍ അമിക്കസ് ക്യൂറി ഗോവിന്ദ് പത്മനാഭന്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോസഫ് സ്റ്റീഫന്‍ റോബി, കൊച്ചി കോര്പ്പറേഷന് സെക്രട്ടറി പി.എസ്.ഷിബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews