മുരിങ്ങൂരിൽ മേൽപ്പാത ഇറങ്ങിവരുന്ന ഭാഗത്ത് മീഡിയനും പ്രധാനപാതയ്ക്കും ഇടയിലുള്ള ഭാഗം തകർന്നനിലയിൽ.
കൊരട്ടി: അപകടങ്ങൾ പെരുകിയതോടെ ദേശീയപാത നിർമാണത്തിലെ പിഴവുകൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊരട്ടി മേഖലയിൽ ഡ്രെയിനേജ് സ്ലാബുകൾ തകരുന്നതിനൊപ്പം അലൈൻമെന്റ് തകരാർ, വെള്ളക്കെട്ട്, കുഴികൾ, വെളിച്ചക്കുറവ് എന്നിവയും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.
മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ അടിപ്പാത നിർമാണത്തിന്റെ അവസാനഘട്ടവും കൊരട്ടി ജംഗ്ഷനിൽ മൂന്നു സ്പാനുകളിൽ മേൽപ്പാലത്തിന്റെ നിർമാണവുമാണു പുരോഗമിക്കുന്നത്. മഴ, തൊഴിലാളികളുടെ കുറവ് എന്നിവ പ്രവൃത്തികളുടെ വേഗതയെ ബാധിച്ചു. മേൽപ്പാലത്തിന്റെ തൂണുകൾക്കായി സ്ഥാപിച്ച ഇരുന്പുകന്പികൾ സാങ്കേതികപ്പിഴവുകാരണം അഴിച്ചുമാറ്റി പുനഃസ്ഥാപിക്കേണ്ടിയുംവന്നു.
റെയിൽവേ മേൽപാലവും ദേശീയപാതയും സംഗമിക്കുന്നയിടത്തുള്ള ഡ്രെയിനേജ് സ്ലാബുകളും തുടർച്ചയായി തകരുന്നു. ചിലതു വിണ്ടുകീറി. ഭാരവാഹനങ്ങളെ താങ്ങാൻ ശേഷിയുണ്ടെന്നുപറഞ്ഞു സ്ഥാപിച്ചവയാണിവ. ഇതു മാറ്റിസ്ഥാപിക്കുന്നതുവരെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിച്ചു. അപകടസൂചനയായി റോഡിൽ പ്ലാസ്റ്റിക് കോണുകൾ മാത്രമാണു സ്ഥാപിച്ചത്. പ്രതിഷേധം കനത്തതോടെയാണു സ്ലാബുകൾ മാറ്റി സ്ഥാപിച്ചത്. ഇവയുടെ ഉയരവ്യത്യാസമാകട്ടെ ഇരുചക്ര വാഹനയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കുഴിയും വെള്ളക്കെട്ടും രൂക്ഷം
കൊരട്ടി: കാനകളിൽ മണ്ണും മാലിന്യങ്ങളും നിറഞ്ഞതോടെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലയിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം. മുരിങ്ങൂർമുതൽ പൊങ്ങംവരെ കുഴികൾ നിറഞ്ഞു. തെരുവുവിളക്കുകളുടെ അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ മേൽപാത അവസാനിക്കുന്ന ഭാഗത്ത് ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണുണ്ടായത്.
മുരിങ്ങൂരിൽ അങ്കമാലി ദിശയിൽ മേൽപാത അവസാനിക്കുന്നയിടത്ത് റോഡിനും മീഡിയനുമിടയിൽ രണ്ടു മീറ്റർ വീതിയിലാണു റോഡ് തകർന്നത്.
മേൽപാലം ഇറങ്ങിയെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറുന്നതും പതിവാണ്.
മൂന്നുവരിപ്പാത രണ്ടുവരിയാകുന്ന ഭാഗത്തെ അലൈൻമെന്റും അപകടങ്ങൾക്കു കാരണമാകുന്നു. സർവീസ് റോഡ്, മേൽപാത എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ സൂചനാബോർഡുകളുമില്ല.