പാലാ: നഗരസഭയിൽ തുടര്‍ച്ചയായി 14, 15, 16, 17 തീയതികളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് നഗരസഭാധ്യക്ഷ ദിയ ബിനു. പ്രതിപക്ഷത്തിന്റെ അവിശ്വാസം 21ന് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് ഈ നീക്കം.
14 ന് ആദ്യ കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാധ്യക്ഷയുടെ ചേംബറില്‍ നിന്നു ഫയല്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും മഴക്കാല പൂര്‍വ ശുചീകരണ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. കൂടാതെ പന്ത്രണ്ടാം മൈലിലെ കുമാരനാശാന് സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ കുമാരനാശാന് പ്രതിമ നിര്‍മിക്കുന്ന വിഷയവും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ 17 ഇന തീരുമാനങ്ങള്‍ക്ക് സാധുത കൊടുക്കുന്ന വിഷയവും ചര്‍ച്ച ചെയ്യും. 15ന് ചേരുന്ന യോഗത്തില്‍ വിവാദമായ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് വിഷയം മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. 16ന് പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ കേരളാ കോണ്‍ഗ്രസ്- എം പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്യും. 17ന് മുന്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയുടെ വീടിരിക്കുന്ന ഭാഗത്ത് ളാലം തോടിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തടസമായി നില്ക്കുന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റണോ വേണ്ടയോ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30നാണ് കൗണ്‍സില്‍ യോഗം.
നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊടുത്ത അവിശ്വാസ പ്രമേയത്തിന്മേല് ചര്‍ച്ച നടക്കുന്നതിനു മുമ്പേ തന്നെ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി രേഖാപരമായിത്തന്നെ വിശദീകരിക്കാനാണ് ചെയര്‍പേഴ്സന്റെയും സ്വതന്ത്ര മുന്നണി കൂട്ടായ്മ കൗണ്‍സിലര്‍മാരുടെയും ഒപ്പമുള്ള കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാരുടെയും നീക്കം.
കൃത്യമായി മറുപടി പറയും: ദിയാ ബിനു
കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ക്കുന്നത് പ്രതിപക്ഷം ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും കാര്യമായിത്തന്നെ മറുപടി പറയാനാണെന്ന് നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഈ കൗണ്‍സില്‍ യോഗങ്ങള്‍ കഴിയുമ്പോള്‍ പ്രതിപക്ഷത്തിന്റെ പല ചോദ്യങ്ങളും അപ്രസക്തമാകുമെന്നും എല്ലാവര്ക്കും സത്യം ബോധ്യപ്പെടുമെന്നുമാണ് തന്റെയും സ്വതന്ത്ര മുന്നണിയെ അനുകൂലിക്കുന്ന കൗണ്‍സിലര്‍മാരുടെയും അഭിപ്രായമെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
കൗണ്‍സില്‍ മേള അപഹാസ്യം: പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്
പാലാ: ആറ് വിഷയങ്ങളാണ് അജണ്ടയായി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതെന്നും ഒരു കൗണ്‍സിലില്‍ത്തന്നെ ഇത് ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നതെന്നും എന്നാല്‍, ഓരോ അജണ്ടകള്‍ തുടര്‍ച്ചയായി നാലു ദിവസങ്ങളില്‍ വച്ച് ചെയര്‍പേഴ്സണ്‍ യോഗം വിളിച്ച് കൗണ്‍സില്‍ മേള നടത്തുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്. നഗരസഭയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം കൗണ്‍സിലില്‍ ചോദിക്കുമ്പോള്‍ നിരന്തരം മറുപടി പറയാത്തതിനാലാണ് മുനിസിപ്പല്‍ നിയമം ചട്ടം ഏഴു പ്രകാരം പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.