തൊടുപുഴ: അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് വാഹനം ഓടിച്ച ഉടമയെയും അറസ്റ്റ്ചെയ്തു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസിന് കണ്ടെത്താനായത്. പുറപ്പുഴ നെടിയശാല ഒഴുകയില്‍ അനില്‍ തോമസ് (36) ആണ് പിടിയിലായത്.
കള്ളുഷാപ്പ് ജീവനക്കാരനായ ഇയാള്‍ രാത്രി വീട്ടിലേക്ക് പോകുന്നതിനിടെയാണ് തൊടുപഴ ഹൈറേഞ്ച് ഹോട്ടലിനു സമീപം അപകടമുണ്ടായത്. ആരക്കുഴ കുന്നപ്പിള്ളില്‍ കുര്യന്റെ മകന് ബെന്നി (52) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ മരിച്ചത്.
തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ നിയന്ത്രണംവിട്ടു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുയായിരുന്നു. തുടർന്ന് മൂന്നോളം വാഹനങ്ങളില്‍ ഇടിച്ച ശേഷം കാര്‍ അമിത വേഗതയില്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബെന്നിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇടിച്ച വാഹനം കണ്ടെത്താനായി സമീപത്തെ സ്ഥാപനങ്ങളിലെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച ശേഷം വിശദ പരിശോധനയ്ക്കൊടുവിലാണ് അനിലിന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിയാനായത്. പോലീസ് തെരയുന്നതറിഞ്ഞ ഉടമ വാഹനം കാഞ്ഞാറിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
കാറിടിച്ചു തകര്‍ന്ന മറ്റു വാഹനങ്ങളുടെ ഉടമകളില്‍നിന്നു മൊഴിയെടുത്ത് കേസില്‍ സാക്ഷികളാക്കുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. അനില്‍ തോമസിനെയും വാഹനവും കോടതിയില്‍ ഹാജരാക്കും.