മൂത്തേടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ മലപ്പുറത്തെ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിക്കുന്നു.
എടക്കര: ജൽജീവൻ മിഷൻ പദ്ധതിക്കായി പാതയോരങ്ങളിൽ കീറിയ ചാൽ ശരിയായ വിധം നികത്താത്തതിനെത്തുടർന്ന് മൂത്തേടം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ മലപ്പുറത്തെ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഫ്സത്തിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ പ്രതിഷേധവുമായി മലപ്പുറത്തെത്തിയത്. ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ചാലുകൾ കീറിയതിനാൽ പഞ്ചായത്തിലെ മിക്ക പാതകളും തകർന്നു. ശരിയായ വിധം മണ്ണിട്ട് നികത്താത്തതാണ് പ്രശ്നം.
മഴ പെയ്തതോടെ ചാലുകളിലെ മണ്ണിടിഞ്ഞ് താഴ്ന്ന് വലിയ അപകടക്കുഴികളായി മാറുകയും ചെയ്തു. പ്രവൃത്തി കരാറെടുത്തവരോടും വാട്ടർ അഥോറിറ്റി അധികൃതരോടും പലതവണ പഞ്ചായത്ത് ഈ വിഷയം അവതരിപ്പിക്കുകയും ശാസ്ത്രീയമായ രീതിയിൽ ചാലുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് ജനപ്രതിനിധികൾ മലപ്പുറത്തെത്തി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചത്.
ബുധനാഴ്ച പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ച് പരിഹാരം കാണമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി ജനപ്രതിനിധികൾ പറഞ്ഞു. വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.പി. റഷീദ്, സുബൈദ കൊരന്പയിൽ, റസിയ മോൾ, അംഗങ്ങളായ ഉമ്മർ മുണ്ടയിൽ, കെ. നഹാസ് ബാബു, സുനിത, ബഷീർ, ഹരിദാസൻ, മൈമൂന പടുപ്പുങ്ങൽ, സുരേഷ് ബാബു, എൻ.കെ. കുഞ്ഞുണ്ണി എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Malappuram