വഴിയരികിൽ തള്ളിയ മാലിന്യങ്ങൾ നിറഞ്ഞ ചാക്ക് കെട്ട്
ചെങ്ങന്നൂർ: പാണ്ടനാട്, പുലിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മിത്രമഠം – പാലച്ചുവട് റോഡിൽ മൂക്ക് പൊത്താതെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിൽ വൻതോതിൽ മാലിന്യം തള്ളുന്നത് ജനജീവിതം ദുസഹമാക്കുന്നു. ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടി ചാക്കുകളിലാക്കിയതും കോഴി-ഇറച്ചി അവശിഷ്ടങ്ങളും മദ്യക്കുപ്പികളുമാണ് റോഡരികിലും ആളൊഴിഞ്ഞ പുരയിടങ്ങളിലുമായി തള്ളുന്നത്.
ഇത്തവണത്തെ കർഷക അവാർഡ് ജേതാവ് 86-കാരനായ മത്തൻകുട്ടിച്ചന്റെ കൃഷിയിടത്തിലും അതിനോട് ചേർന്ന ഭാഗങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളിയിരിക്കുന്നത്. സ്വാമി വിവേകാനന്ദ സ്കൂൾ, പുലിയൂർ ഹൈസ്കൂൾ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കെഎംസി ആശുപത്രി, പരുമല ആശുപത്രി എന്നിവടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് ആളുകളും വിദ്യാർഥികളും യാത്ര ചെയ്യുന്ന പ്രധാന വഴിയാണിത്.
റോഡിലേക്ക് തള്ളുന്ന കോഴിയിറച്ചി അവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ വലിച്ചിഴക്കുന്നത് മൂലം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. രാത്രികാലങ്ങളിൽ കാറുകളിലും മറ്റ് വാഹനങ്ങളിലുമെത്തുന്ന സംഘങ്ങളാണ് മലിനീകരണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. പൊലിസിലും ആയൂഷ് മന്ദിരിലെ ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നല്കിയെങ്കിലും പ്രയോജനമില്ലന്നാണ് പാണ്ടനാട് പത്താം വാർഡ് മെംബർ ടി.ഡി. മോഹനനും നാട്ടുകാരും പറയുന്നത്.
പൊലിസ് പെട്രോളിംഗ് ഉണ്ടെങ്കിലും ദുരിതത്തിന് പരിഹാരമാകാത്തതിനെ തുടർന്ന് വാർഡ് തലത്തിലും പ്രദേശവാസികളുടെ നേതൃത്വത്തിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച് രാത്രികാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടന്നും മാലിന്യം തള്ളുന്നവരെ കൈയ്യോടെ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മെമ്പർ പറഞ്ഞു
മിത്രമഠം-പാലച്ചുവട് റോഡിലാണ് ഞാൻ താമസിക്കുന്നത് ഈ റോഡിന്റെ വശങ്ങളിൽ ഒന്നടവിട്ട ദിവസങ്ങളിൽ ആൾക്കാർ വൻതോതിൽ മാലിന്യം തള്ളുകയാണ്. കുപ്പികൾ, കോഴിയിറച്ചി വേസ്റ്റുകൾ, അടുക്കള മാലിന്യങ്ങൾ എന്നിവയ്ക്ക് പുറമെ, രണ്ടുദിവസം മുൻപ് അഞ്ചോളം ചാക്ക് മുടിയാണ് ഇവിടെ കൊണ്ടുവന്ന് തള്ളിയത്. കഴിഞ്ഞ ദിവസവും ഒരു ചാക്ക് വേസ്റ്റ് അപ്പുറത്ത് ഇട്ടിട്ടുണ്ട്. രാത്രിസമയത്ത് നമ്മൾ ശ്രദ്ധിക്കാതിരിക്കുന്ന നിമിഷങ്ങൾ നോക്കിയാണ് ഇവർ മാലിന്യം എറിയുന്നത്.
ഈ വഴിയാണ് പാലച്ചുവട് ഭാഗത്തുള്ള പള്ളിയിലേക്കും ഓഫീസുകളിലേക്കും ആളുകൾ പോകുന്നത്. മിത്രമഠം ഭാഗത്ത് സ്കൂളുകളും ക്ഷേത്രങ്ങളും പള്ളി കളുമൊക്കെയുണ്ട് കൂടാതെ കെഎംസി ആശുപത്രി, പരുമല ആശുപത്രി എന്നിവിടങ്ങളിലേക്ക് ധാരാളം ആളുകൾ കടന്നുപോകുന്ന വഴി കൂടിയാണിത്.
ഇവിടെ ആളുകൾ തള്ളുന്ന കോഴി അവശിഷ്ടങ്ങൾ പട്ടികൾ വലിച്ച് റോഡിലേക്ക് ഇടുന്നതിനാൽ രാത്രിയിൽ സ്കൂട്ടറിൽ പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. സ്കൂട്ടർ അപടകങ്ങളിൽപെടുന്നത് ഇവിടെ നിത്യ സംഭവമാണ്. റോഡിലൂടെ നടന്നുപോകാൻ പറ്റാത്ത അവസ്ഥയുമാണ്.
ജോർജ് കുട്ടി, (പ്രദേശവാസി)
പാണ്ടനാട് പഞ്ചായത്തിലെ മുടിയൽപടി ഭാഗത്ത് നിത്യേന രാത്രിയുടെ മറവിൽ ആളുകൾ മാലിന്യങ്ങൾ ഈ റോഡിൽ കൊണ്ടുവന്ന് തള്ളുക പതിവാണ്. രാത്രിയുടെ മറവിൽ ഇത് ചെയ്യുന്നവരെ പിടികൂടുന്നതിന് വേണ്ടി ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി പൊലിസ് സ്റ്റേഷൻ, ഹെൽത്ത് എന്നിവിടങ്ങളിൽ പലതവണ കൊടുത്തിട്ടുണ്ടങ്കിലും നടപടി ഉണ്ടായിട്ടില്ല.
ടി.ഡി. മോഹനൻ (പാണ്ടനാട് പത്താം വാർഡ് മെംബർ)
എന്റെ വാർഡാണിത്. ഇവിടെ രാത്രികാലങ്ങളിൽ മാലിന്യം കൊണ്ട് ഇടുന്നത് കുറെ നാളുകളായിട്ട് തുടങ്ങിയതാണ്. റോഡിലൂടെ നട്കാൻ പറ്റാത്ത സ്ഥിതിയാണ്. മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന്പറഞ്ഞ് ഒരു ബോർഡ് വെച്ചിട്ടുണ്ടായിരുന്നു. അതും വലിച്ചുകീറി കളഞ്ഞു.
അമ്പളി ഷാജി
(ആശ വർക്കർ പാണ്ടനാട്
ആയുഷ്മാൻ ആരോഗ്യ മന്ദിർ )