തെരഞ്ഞെടുപ്പ് തോൽവി... പിണറായിക്കും നേതൃത്വത്തിനും വിമർശനം തുടരുന്നു
ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം. സർക്കാരിനും പാർട്ടിക്കുമെതിരേ ശക്തമായ ജനവികാരമുണ്ടായതായും താഴെത്തട്ടിൽ നിന്ന് ഇത് തിരിച്ചറിയാതെ തെറ്റായ കണക്കുകൾ നൽകി നേതൃത്വത്തെ കബളിപ്പിച്ചതായും ജില്ലാ സെക്രട്ടറി ആർ. നാസർ കുറ്റപ്പെടുത്തി. പുന്നപ്ര-വയലാർ മണ്ണിലും സംസ്ഥാനത്ത് പൊതുവിലും പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഉത്തരവാദികളാണെന്ന് അംഗങ്ങൾ തുറന്നടിച്ചു.
ജി. സുധാകരൻ
വിഷയത്തിൽ
തെറ്റുപറ്റി
ജി. സുധാകരൻ വിഷയത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് തുറന്നടിച്ച പ്രതിനിധികളിൽ ചിലർ, മുഖ്യമന്ത്രിയും ജില്ലയിലെ നേതാക്കളും വിഷയം കൈകാര്യം ചെയ്തരീതി ശരിയായില്ലെന്ന് വിമർശിച്ചു. പൊതുസമൂഹത്തിൽ സുധാകരനുള്ള അംഗീകാരം തിരിച്ചറിയുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു. ജി. സുധാകരനെ താഴെത്തട്ടിലുള്ളവർ വരെ അനാവശ്യമായി പ്രകോപിപ്പിച്ചു. സൈബർ ആക്രമണങ്ങൾക്ക് വിധേയനാക്കി. സുധാകരനെതിരേ മുഖ്യമന്ത്രി നടത്തിയ ചെറ്റത്തരം പരാമർശം അനുചിതവും അനവസരത്തിലുള്ളതുമായെന്നും പ്രതിനിധികൾ വിമർശിച്ചു. സുധാകരൻ പാർട്ടി വിട്ടു മറുചേരിയിൽ പോകുന്നതും സ്ഥാനാർഥിയായതും മുൻകൂട്ടി മനസിലാക്കാൻ പാർട്ടിക്ക് കഴിയാതെ പോയത് ന്യൂനതയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർട്ടിയിലും ഭരണത്തിലും മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിച്ചപ്പോൾ സംസ്ഥാന, ദേശീയ സെക്രട്ടറിമാരും പോളിറ്റ് ബ്യൂറോയും നേക്കുകുത്തിയായി. ഇപ്പോഴത്തെ പരാജയം പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമായിരുന്നുവെന്നും കമ്മിറ്റിയംഗങ്ങളിൽ ചിലർ ിമർശിച്ചു
എസ്എഫ്ഐ നേതാക്കൾ പോലും മുതിർന്ന നേതാക്കളുടെ ധാർഷ്ട്യം അനുകരിക്കുന്നു. ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും ഇല്ലാതായ പാർട്ടിയിൽ തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്. ഏരിയാ കമ്മിറ്റികളുൾപ്പെടെ കീഴ് ഘടകങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാകുന്നില്ല. വിമർശിക്കുന്നവരെ പാർട്ടിയിൽ ഒന്നുമല്ലാതാക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നു.
കായംകുളത്തെ പരാജയത്തിന്റെ പേരിൽ പാർട്ടിയിലെ നേതാക്കളെ സംശയ നിഴലിലാക്കാനും അനാവശ്യമയി വിമർശിക്കാനും യു. പ്രതിഭ ശ്രമിച്ചുവെന്നും വിമർശനമുണ്ടായി.
പ്രചാരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം പണിയെടുത്തില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നും പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയെന്നും വിമർശനമുയർന്നു. പ്രതിനിധികളുടെ വിമർശനത്തിന് പ്രതിഭ മറുപടി പറഞ്ഞില്ല.
സംസ്ഥാന ഘടകത്തിൽ നിന്ന് മുൻമന്ത്രി തോമസ് ഐസക്, ില്ലയുടെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ എംഎൽഎ, കൺട്രോൾ കമ്മീഷൻ അംഗം കെ.എച്ച്. ബാബുജാന് തുടങ്ങിയവരും പങ്കെടുത്തു.
Tags : Election defeat nattuvishesham local news